2026 ലെ പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിലെ തത്സമയ വിവരങ്ങള്‍: കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് അവതരിപ്പിച്ച സ്‌പീക്കർ ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയത്തിന് 50 ലധികം എംപിമാരുടെ പിന്തുണ. പ്രമേയം സഭയിൽ ഔദ്യോഗികമായി ചർച്ചയ്ക്ക് എടുക്കാൻ അനുവദിച്ചു.
പാർലമെൻ്റിൽ സംസാരിക്കുന്നതിൽ നിന്ന് പലതവണ തടഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചു. ഈ സഭ ഒരു പാർട്ടിയെയല്ല, മുഴുവൻ രാജ്യത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പോയിൻ്റ് ഓഫ് ഓർഡർ ആവശ്യപ്പെടുമ്പോൾ, അനുവാദം നൽകില്ലെന്നും, പക്ഷേ ഭരണകക്ഷി ആഗ്രഹിക്കുമ്പോഴെല്ലാം, അവർക്ക് അനുവാദമുണ്ടെന്നും കെസി വിമർശിച്ചു. ആളുകൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്ന സമയം വരും. നിങ്ങൾ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു.
സ്‌പീക്കറിനെതിരായ പ്രമേയത്തിന് പ്രതിപക്ഷത്തിൻ്റെ ഗണ്യമായ പിന്തുണയാണുള്ളത്. 118 പ്രതിപക്ഷ എംപിമാർ ഓം ബിർള “പക്ഷപാതപരമായ പെരുമാറ്റം” പ്രകടിപ്പിച്ചുവെന്നും സ്‌പീക്കറുടെ ഓഫീസിൽ നിന്ന് പ്രതീക്ഷിക്കുന്ന നിഷ്‌പക്ഷത നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ച് പ്രമേയത്തിൽ ഒപ്പിട്ടു. അധ്യക്ഷനായിരുന്ന ബിജെപി എംപി ജഗദാംബിക പാൽ പ്രമേയം അനുവദിക്കുകയും ചർച്ചയ്ക്കായി 10 മണിക്കൂർ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രതിപക്ഷവും ഭരണകക്ഷിയായ ബിജെപിയും തമ്മിലുള്ള രൂക്ഷമായ വാഗ്വാദങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം ചർച്ച ആരംഭിച്ചത്. ബിർളയെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതിനുപകരം പാർലമെൻ്റിൻ്റെ അന്തസ് സംരക്ഷിക്കുന്നതിനാണ് പ്രമേയം ഉദ്ദേശിച്ചതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. അതേസമയം പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു സ്‌പീക്കറെ ന്യായീകരിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വിമർശിച്ചു.






