ജറുസലം: ഭീകരത എല്ലായിടത്തേയും സമാധാനം തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേൽ പാർലമെൻ്റായ നെസറ്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തെ കുറിച്ച് അപലപിക്കുകയും ചെയ്‌തു.
‘ഗാസ സമാധാന ശ്രമങ്ങൾക്കും മറ്റും എല്ലാവിധ പിന്തുണയുമുണ്ടാകും. ഭീകരതയുടെ പേരിൽ സാധാരണക്കാരെ കൊലപ്പെടുത്തുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. ആക്രമം എല്ലായിടത്തെയും സമാധാനവും സുസ്ഥിരതെയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു’. 2023 ഒക്ടോബർ 7ന് ഹമാസിൻ്റെ ക്രൂരമായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യയുടെ പേരിൽ അനുശോചനമറിയിക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇസ്രയേലിലേക്ക് പോയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഇസ്രയേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന ചരിത്രനേട്ടം മോദി ഈ സന്ദർശനത്തിലൂടെ സ്വന്തമാക്കി. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും. ഒമ്പത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിച്ചത്.
‘ഞങ്ങൾ നിങ്ങളുടെ വേദന അറിയുന്നു. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും പൂർണ വിശ്വാസത്തോടെ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും. ഇന്ത്യയും ദീർഘകാലമായി ഭീകരവാദത്തിൻ്റെ വേദന അനുഭവിച്ചിട്ടുള്ള രാജ്യമാണെന്ന് ഓർമിപ്പിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്‌ചയില്ലാത്ത നയമാണ് ഇന്ത്യയ്ക്കുള്ളത്. സമൂഹങ്ങളെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം തകർക്കാനുമാണ് ഇത്തരം ശക്തികൾ ലക്ഷ്യമിടുന്നതെന്നും ഇതിനെ ഒന്നിച്ച് നിന്ന് നേരിടുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി’. ഇസ്രയേൽ പൗരന്മാർ ഉൾപ്പെടെ നിരവധി നിരപരാധികൾക്ക് ജീവൻ നഷ്‌ടപ്പെട്ട മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമകൾ പങ്കുവയ്‌ക്കുകയും ചെയ്‌തു.
പരമോന്നത ബഹുമതി
പ്രസംഗത്തിനിടെ ഇസ്രയേൽ പാർലമെൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവരുടെ പരമോന്നത ബഹുമതിയായ സ്‌പീക്കർ ഓഫ് ദ നെസെറ്റ് മെഡൽ സമ്മാനിച്ചു. നെസെറ്റിൻ്റെ ഏറ്റവും വലിയ ബഹുമതിയായ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് സ്വന്തം നേതൃത്വത്തിലൂടെ പ്രധാനമന്ത്രി നൽകിയ അസാധാരണമായ സംഭാവനകളെ മാനിച്ചാണ് മെഡൽ സമ്മാനിച്ചത്. ഇസ്രയേലിൽ നിന്നും പലസ്‌തീനിൽ നിന്നും പരമോന്നത പുരസ്‌കാരങ്ങൾ ലഭിക്കുന്ന അപൂർവ ലോക നേതാക്കളിൽ ഒരാളായി മോദി മാറി. വിദേശ നേതാക്കൾക്ക് നൽകുന്ന പലസ്‌തീൻ്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ സ്‌റ്റേറ്റ് ഓഫ് പലസ്‌തീൻ 2018ൽ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.





