ചന്ദ്രനിൽ ഒരു മനുഷ്യ നഗരം! വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ച് ഇലോൺ മസ്ക്

0
51

ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുന്നതിനാണ് സ്പേസ് എക്സ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ടെക് കോടീശ്വരൻ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ചൊവ്വയിൽ മനുഷ്യവാസം തുടങ്ങുന്നതിനേക്കാൾ വേഗത്തിലും പ്രായോഗികമായും ചന്ദ്രനിലെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ഒരു കുറിപ്പിലാണ് മസ്ക് ഈ നിർണായകമായ വിവരം പങ്കുവെച്ചത്. പത്തു വർഷത്തിനുള്ളിൽ ചന്ദ്രനിൽ നഗരം സ്ഥാപിക്കാൻ കഴിയുമെന്നും എന്നാൽ ചൊവ്വയിൽ ഇതിന് 20 വർഷത്തിലധികം എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. നാഗരികതയുടെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും പ്രായോഗികമായ പാത ചന്ദ്രനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”അറിയാത്തവർക്കായി, സ്പേസ് എക്സ് ഇതിനകം തന്നെ ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, 10 വർഷത്തിനുള്ളിൽ നമുക്ക് അത് നേടാൻ കഴിയും, അതേസമയം ചൊവ്വയിൽ ഇതിന് ഇരുപതിൽ കൂടുതൽ വർഷങ്ങൾ എടുക്കും.” മസ്ക് എക്സിൽ കുറിച്ചു.

ചന്ദ്രനിൽ കൂടുതൽ അവസരങ്ങൾ

ചൊവ്വയിലേക്കുള്ള യാത്ര ഉപേക്ഷിക്കില്ലെങ്കിലും ചന്ദ്രൻ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്ക് ഓരോ 10 ദിവസത്തിലും പേടകങ്ങൾ അയക്കാൻ സാധിക്കും, യാത്രയ്ക്ക് വെറും രണ്ട് ദിവസം മതി. എന്നാൽ, ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ ഗ്രഹങ്ങളുടെ വിന്യാസത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ഏകദേശം 26 മാസത്തിലൊരിക്കൽ സംഭവിക്കുകയും ആറ് മാസത്തെ യാത്ര ആവശ്യവുമാണ്.

ചൊവ്വ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടരുന്നു

ചന്ദ്രന് മുൻഗണന നൽകുമ്പോഴും ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് മസ്ക് വ്യക്തമാക്കി. അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിൽ ജനവാസം തുടങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സ്പേസ് എക്സ് ആരംഭിക്കും. നേരത്തെ 2026-ഓടെ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ചന്ദ്രനിലെ വികസനത്തിനാണ് കമ്പനി മുൻതൂക്കം നൽകുന്നത്.

വലിയ തോതിലുള്ള ചൊവ്വ പര്യവേക്ഷണത്തിന് ശ്രമിക്കുന്നതിന് മുമ്പ് ചാന്ദ്ര ദൗത്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ഉദ്ദേശ്യം സ്‌പേസ് എക്‌സ് നിക്ഷേപകരെ അറിയിച്ചിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മസ്‌കിന്റെ വിശദീകരണം. 2027 മാർച്ചിൽ ചന്ദ്രനിൽ ആളില്ലാ പേടകം ഇറക്കാനാണ് സ്പേസ് എക്സ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

എന്തു കൊണ്ട് ചാന്ദ്ര ദൗത്യം?

1972-ലെ അമേരിക്കയുടെ അപ്പോളോ ദൗത്യത്തിന് ശേഷം ഇതുവരെ മനുഷ്യരാരും ചന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ടില്ല. ഇപ്പോൾ ചൈനയും അമേരിക്കയും തമ്മിൽ ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. ഭാവിയിലെ ബഹിരാകാശ ആധിപത്യത്തിന് ചന്ദ്രൻ ഒരു കവാടമായിരിക്കുമെന്നാണ് ഇരുരാജ്യങ്ങളും കരുതുന്നത്.

മനുഷ്യരാശിയെ ഒരു “ബഹുഗ്രഹ സ്പീഷീസ്” ആക്കുക എന്ന ആശയം മസ്‌ക് വളരെക്കാലമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ സ്വപ്നത്തിന്റെ ഭാഗമായാണ് മസ്ക് ഈ പദ്ധതികളെ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here