ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ വില കൂട്ടാൻ ഹൈക്കോടതി അനുമതി നൽകി. ലിറ്ററിന് 160 രൂപയിൽ നിന്ന് 240 രൂപയാക്കി ഉയർത്തും. ഒൻപതു വർഷത്തിന് ശേഷമാണ് വില പുതുക്കുന്നത്. പാൽപ്പായത്തിൻ്റെ ഗുണനിലവാരത്തിൽ യാതൊരു തരത്തിലുമുള്ള വീഴ്ച വരുത്തരുതെന്ന കർശന നിർദേശം കോടതി നൽകി.
ഹൈലൈറ്റ്:
- അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ വില പുതുക്കും.
- ലിറ്ററിന് 160 രൂപയിൽ നിന്ന് 240 രൂപയായി ഉയരും.
- പായസത്തിൻ്റെ വില കൂട്ടാൻ ഹൈക്കോടതി അനുമതി നൽകി.
തിരുവിതാംകൂർ ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ പുതുക്കാൻ കൃത്യമായ മാനദണ്ഡമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനാൽ ഓരോ തവണയും നിരക്കുകൂട്ടാൻ ഓംബുഡ്സ്‌മാനെ സമീപിക്കുന്ന രീതിക്ക് പകരം ശാസ്ത്രീയമായി നിരക്കുകൾ നിശ്ചയിക്കാൻ ഒരു സ്ഥിരം സമിതി രൂപവത്കരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വിശദീകരണം സമർപ്പിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ഇക്കാര്യം പതിനാറാം തീയതി പരിഗണിക്കും.
ഒൻപത് വർഷത്തിന് ശേഷമാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില കൂടുന്നത്. പായസം തയാറാക്കുന്നതിനായുള്ള പാൽ, പായസം, പഞ്ചസാര, നെയ്യ്, ഏലയ്ക്ക് എന്നിവയുടെ വില വർധിച്ചതോടെയാണ് പായസത്തിൻ്റെ വില വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭാഗത്ത് നിന്നും നീക്കം ആരംഭിച്ചത്.
പായസിൻ്റെ വിലയിൽ വർധവ് വരുത്തുന്നതിൽ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബെഞ്ച് വിലകൂട്ടാൻ അനുമതി നൽകിയത്.
ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന നിവേദ്യമാണ്. ഭഗവാൻ ശ്രീകൃഷ്ണന് പ്രിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പായസത്തിൻ്റെ കൂട്ടിനും തയാറാക്കലിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശുവിൻ്റെ പാൽ, വെള്ളം, ഉണക്കലരി (ചെമ്പാവരി), പഞ്ചസാര എന്നിവയാണ് പായത്തിൻ്റെ പ്രധാന ചേരുവകൾ.
അമ്പലപ്പുഴ പാൽപ്പായസം വാങ്ങാൻ ക്ഷേത്രത്തിലെ കൗണ്ടറുകളിൽ നേരിട്ടെത്തി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.






