തിരുനാവായയിലെ മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും; എത്തിയത് പതിനായിരങ്ങൾ

0
27

പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് ഉദ്ഘാടനം ചെയ്തത്.

മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരള കുംഭമേള എന്നറിയപ്പെട്ട ഉത്സവത്തിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പതിനഞ്ച് ദിവസം നീണ്ടുനിന്ന ആത്മീയ – സാംസ്‌കാരിക ഉത്സവായിരുന്നു തിരുനാവായിലേത്. ഇന്ന് നടക്കുന്ന അമൃത സ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടിലാണ് അമൃതസ്നാനം നടക്കുക. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നാണ് അമൃതസ്നാനം. നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും.



സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്. ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

അമൃതസ്നാനത്തിന് പിന്നാലെയാണ് യതി പൂജ നടക്കുക. സനാതന ധർമ്മത്തിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഗുരുത്വബോധവും ജീവിതത്തിൽ സൽമാർഗ്ഗഗതിയും ലഭിക്കുമെന്നാണ് വിശ്വാസം. ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മഹത്തായ പുണ്യം നൽകുമെന്നാണ് വിശ്വാസം.

അതേസമയം കുംഭമേളയ്‌ക്ക് ആശംസകളുമായി തിരുവനന്തപുരം എംപി ശശി തരൂർ രംഗത്തെത്തി. മനോഹരമായ സാംസ്കാരിക നവോഥാനമാണ് തിരുനാവായയിലെ നീളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂതിരിമാരുടെ ആയോധന ചരിത്രം മുതൽ ഇന്നത്തെ “കേരള കുംഭമേള”യുടെ ആത്മീയ അനുരണനം വരെ, ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ഭാരതപ്പുഴയിൽ ഒത്തുകൂടിയ സംഘാടകർക്കും ഭക്തർക്കും ആശംസകൾ. ഈ ഉത്സവം നമ്മുടെ ചരിത്രപരമായ ഭൂതകാലത്തിനും യോജിപ്പുള്ള ഭാവിക്കും ഇടയിലുള്ള ഒരു പാലമായിവർത്തിക്കട്ടെ എന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here