മഠങ്ങളിലും ആശ്രമങ്ങളിലും മറ്റ് മതസ്ഥാപനങ്ങളിലും കഴിയുന്ന അർഹരായ സ്ത്രീകൾക്ക് സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ.
ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. പലപ്പോഴും ക്ഷേമ പദ്ധതികളിൽ നിന്ന് പുറത്തായിപ്പോകുന്ന ഈ വിഭാഗത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മറ്റ് വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങൾ നീക്കുമെന്ന് സർക്കാർ അറിയിച്ചു. സ്വന്തമായി വരുമാനമില്ലാത്ത പലർക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
50 വയസ്സ് കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന
പുതിയ തീരുമാനപ്രകാരം, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകും. ശമ്പളമോ പെൻഷനോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്ത ഈ വിഭാഗത്തെ പ്രത്യേക വിഭാഗമായി കണക്കാക്കും. 2001 മാർച്ച് 31-ലെ സർക്കാർ ഉത്തരവ് പ്രകാരം നിലവിലുള്ള പെൻഷൻ ഇവർക്ക് എളുപ്പത്തിൽ ലഭ്യമാക്കും.
രേഖകളിൽ ഇളവ്
പെൻഷൻ ലഭിക്കുന്നതിനായി സാധാരണയായി സമർപ്പിക്കേണ്ട വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിതയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിൽ നിന്ന് ഈ വിഭാഗത്തെ മന്ത്രിസഭ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പകരമായി, ഈ വിഭാഗത്തിന് മാത്രമായി തയ്യാറാക്കിയ പ്രത്യേക അപേക്ഷാ ഫോം സർക്കാർ അവതരിപ്പിക്കും. സന്യസ്തർക്കും മറ്റ് അന്തേവാസികൾക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിസഭയുടെ ഈ തീരുമാനം സന്യസ്തർക്കിടയിലും വിവിധ മതസ്ഥാപനങ്ങൾക്കിടയിലും വലിയ സ്വീകാര്യത നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രേഖകളിലെ സങ്കീർണ്ണതകൾ കാരണം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ പദ്ധതി ആശ്വാസമാകും.








