ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ ശരണ്യ കുറ്റക്കാരി.

0
55

കണ്ണൂർ തയ്യിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. രണ്ടാം പ്രതി ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ വെറുതെ വിട്ടു. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി വിമർശിച്ചു. ഈ മാസം 21 ന് വിധി പറയും.

ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഫോൺ വിളികളാണ് പ്രധാന തെളിവ്. കൊലപാതകം നടക്കുന്നതിന് മുൻപ് ശരണ്യയും നിധിനും നിരന്തരം വിളിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 10 മുതൽ രാവിലെ 10 വരെ ഇരുവരും ഫോൺ വിളിച്ചിട്ടില്ല. വസ്ത്രത്തിൽ ഉപ്പ് വെള്ളം പറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.

മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനം പോലെ ആകരുതെന്നും കോടതി വിമർശിച്ചു.

2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. ആൺ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here