തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ഈ വർഷമെത്തും; കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പറുകൾ
നേരത്തെ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെ ഉറപ്പ് നൽകിയതന് സമാനമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രയ്ക്ക് പുത്തൻ അനുഭവങ്ങൾ നൽകാൻ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം എത്തും. രാജ്യത്ത് ഈ വർഷം പുറത്തിങ്ങുന്ന 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കേരളത്തന് രണ്ടെണ്ണം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ പറഞ്ഞ് കേട്ടിരുന്നത് പോലെ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലാകും കേരളത്തിൻ്റെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഓടുക. ഇതോടെ ബെംഗളൂരുവിലേക്കുള്ള രാത്രിയാത്രാ ദുരിതത്തിന് പരിഹാരമാകും. സ്വകാര്യ ബസുകളെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയ്ക്കും മാറ്റംവരും.
ഈ വർഷം പുറത്തിറങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും അനുവദിക്കുക. കേരളത്തിന് പുറമെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലേക്കും വന്ദേ ഭാരത് എത്തും. തിരുവനന്തപുരം – ചെന്നൈ റൂട്ടിലാകും ഈ സർവീസ്. വൈകീട്ട് പുറപ്പെട്ട് പിറ്റേന്ന് രാവിലെ യാത്ര അവസാനിപ്പിക്കുന്ന തരത്തിലാകും ഷെഡ്യൂൾ ക്രമീകരിക്കുക.
നേരത്തെ തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ഉറപ്പ് ലഭിച്ചെന്നായിരുന്നു എംപി പറഞ്ഞത്. വൈകീട്ട് 07:30ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച്, പിറ്റേന്ന് രാവിലെ ബെംഗളൂരുവിലെത്തുന്ന രീതിയിലാകും സർവീസെന്നും കൊടിക്കുന്നിൽ കഴിഞ്ഞ മെയ് മാസത്തിൽ പറഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയിൽ തന്നെയാകും സ്ലീപ്പർ ട്രെയിൻ വരിക.
നിലവിൽ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ഈ ട്രെയിനിന് ലഭിക്കുന്നത്. സ്ലീപ്പർ ട്രെയിൻ എത്തുമ്പോളും കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് ഓടിത്തുടങ്ങുമ്പോൾ ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ഇത്.
ബെംഗളൂരുവിലേക്കുള്ള രാത്രിയാത്രയ്ക്ക് മികച്ച ഓപ്ഷനായി ഇത് മാറും. മൂന്ന് കാര്യങ്ങളാകും ഇതിൽ പ്രധാനപ്പെട്ടത്. ആദ്യത്തേത് സമയലാഭം തന്നെയാണ്. റോഡ് മാർഗം ബെംഗളൂരുവിലേക്ക് പോകാൻ എടുക്കുന്നതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് സുരക്ഷിതമായി എത്താം. രണ്ട്, മെച്ചപ്പെട്ട വൃത്തിയും സൗകര്യങ്ങളും. ബയോ–വാക്വം ടോയ്‌ലറ്റുകളും സെൻസർ അധിഷ്ഠിത ലൈറ്റുകളും യാത്ര കൂടുതൽ സുഖകരമാക്കും.
മൂന്നാമത്തെ കാര്യം സുരക്ഷയാണ്. ഓട്ടോമാറ്റിക് ഡോറുകളും കവാച്ച് (Kavach) പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഉള്ളതുകൊണ്ട് അപകട സാധ്യതകൾ വളരെ കുറവാണ്. ടിക്കറ്റ് നിരക്ക് അല്പം കൂടുമെങ്കിലും, ആ പണത്തിനുള്ള മൂല്യം യാത്രക്കാർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്.






