വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ

0
38

വടകര കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. പയ്യോളി അയനിക്കാട് സ്വദേശി അൻവർ ഹുസൈനും മകൾ ആയിഷ ഫിദയുമാണ് തട്ടിപ്പിനിരയായത്.15 ലക്ഷത്തിലേറെ രൂപ കിട്ടാനുണ്ടെന്ന് അൻവർ ഹുസൈൻ പറയുന്നു. പണം ആവശ്യപ്പെട്ടപ്പോഴൊക്കെ ഇലക്ഷൻ കഴിഞ്ഞ് ഭരണം മാറട്ടെയെന്നെല്ലാം ഒഴിവ് പറഞ്ഞെന്നും പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും അൻവർ ഹുസൈൻ പറഞ്ഞു.

സൊസൈറ്റിയിൽ 2.1 കോടിയുടെ തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സഹകരണ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡൻ്റ് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. നിക്ഷേപകരിൽ നിന്നും പണം വാങ്ങി 2.1 കോടിയോളം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയെ മറയാക്കി ഇവർ നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ.

രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് പണം വാങ്ങി ഇത് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ഇതിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം നിക്ഷേപിച്ച പണംകിട്ടാതെ നിക്ഷേപകൻ ഇബ്രാഹിം ഹാജി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും മറ്റ് നിക്ഷേപകരുടെയും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണം. അത് ഉൾപ്പടെയുള്ള കാര്യങ്ങളാകും ക്രൈംബ്രാഞ്ച് കൂടുതൽ ശ്രദ്ധിക്കുന്നത്. സഹകരണ വിഭാഗം നടത്തിയ അന്വേഷണം പൊലീസിന് റിപ്പോർട്ടായി കൈമാറുകയും പൊലീസ് ക്രൈംബ്രാഞ്ചിന് നൽകുകയുമാണ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here