ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന് നേരെ ആക്രമണം

0
97
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നതിന്റെ സൂചനയായി, ഒരു ഹിന്ദു യുവാവിനെ കൂടി ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും തീകൊളുത്തുകയും ചെയ്തു. ഖോകൻ ദാസ് എന്നയാളാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 31ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഖോകനെ ഒരു സംഘം തടഞ്ഞുനിർത്തുകയും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയും ചെയ്തു.
തുടർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ ഉടൻ തന്നെ സമീപത്തെ കുളത്തിലേക്ക് ചാടിയതിനാൽ ഖോകൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. എങ്കിലും ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ശരിയത്‌പൂർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തന്റെ മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഭർത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഖോകന്റെ ഭാര്യ പറഞ്ഞു. “ആരാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് നീതി വേണം. എന്റെ ഭർത്താവ് ആരെയും ഉപദ്രവിക്കാത്ത പാവപ്പെട്ട മനുഷ്യനാണ്,” അവർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഡാക്കയിൽ എത്തിയ സമയത്താണ് ഈ സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം അദ്ദേഹം ബിഎൻപി നേതാവ് താരിഖ് റഹ്മാന് കൈമാറിയിരുന്നു. ‌
യുവനേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഉടലെടുത്ത അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഗാർമെന്റ്സ് തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. ഡിസംബർ 24ന് അമൃത് മണ്ഡൽ എന്ന 29കാരനും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.മറ്റൊരു സംഭവത്തിൽ, ഗാർമെന്റ്സ് ഫാക്ടറിക്കുള്ളിൽ വെടിയേറ്റ് 40 വയസ്സുകാരനായ ഹിന്ദു യുവാവും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ഏകദേശം 2900 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണത്തിന് കീഴിൽ ക്രമസമാധാന നില തകർന്നത് ന്യൂനപക്ഷ വിഭാഗങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here