എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ

0
47

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 38.81 ശതമാനം വോട്ടാണ് ലഭിച്ചത്.

എൽഡിഎഫിന് 33.45 ശതമാനവും, എൻഡിഎയ്ക്ക് 14.71 ശതമാനവും, മറ്റുള്ളവർക്ക് 13.03 ശതമാനവും വോട്ട് ലഭിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

പാർട്ടി ചിഹ്നമില്ലാതെ മത്സരിച്ച മുന്നണി സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രരുടെ വിഭാഗത്തിലാക്കുന്നതിനാൽ, മുന്നണികൾക്ക് ലഭിച്ച യഥാർത്ഥ വോട്ടുവിഹിതത്തിൽ പാർട്ടി സ്വതന്ത്രരുടെ വോട്ടുകൾ ഉൾപ്പെട്ടിട്ടില്ല.

കമ്മീഷൻ കണക്കനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള യുഡിഎഫിന് 82.37 ലക്ഷം വോട്ടുകളും, രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 70.99 ലക്ഷം വോട്ടുകളും, എൻഡിഎയ്ക്ക് 31.21 ലക്ഷം വോട്ടുകളും ലഭിച്ചു. മറ്റുള്ളവർക്ക് 27.65 ലക്ഷം വോട്ടുകൾ ലഭിച്ചു.

പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ ആകെ 2.18 കോടി വോട്ടുകളാണ് രേഖപ്പെടുത്തിയത്.
2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് 3346 വാർഡുകൾ അധികമായി നേടി.

എൽഡിഎഫിന് 1117 വാർഡുകൾ നഷ്ടമായി, എൻഡിഎയ്ക്ക് 323 വാർഡുകൾ അധികമായി ലഭിച്ചു. 2020ൽ 21,900 ആയിരുന്ന വാർഡുകളുടെ എണ്ണം, വാർഡ് വിഭജനത്തിന് ശേഷം 23,612 ആയി വർധിച്ചു. 23,573 സീറ്റുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്.

ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലായി എൽഡിഎഫിന് 8889 വാർഡുകൾ ലഭിച്ചു.

ഇതിൽ സിപിഎമ്മിന് 7455, സിപിഐയ്ക്ക് 1018, കേരള കോൺഗ്രസ് (എം)–246, ആർജെഡി–63, ജനതാദൾ (എസ്)–44, എൻസിപി–25, കേരള കോൺഗ്രസ് (ബി)–15, ഇന്ത്യൻ നാഷണൽ ലീഗ്–9, കോൺഗ്രസ് (എസ്)–8, ജനാധിപത്യ കേരള കോൺഗ്രസ്–6 എന്നിങ്ങനെയാണ് സീറ്റ് നില.

2020ൽ സിപിഎമ്മിന് 8193 സീറ്റുകളും യുഡിഎഫിന് 7757 സീറ്റുകളും ലഭിച്ചിരുന്നു. ഇത്തവണ യുഡിഎഫിന് ആകെ 11,103 വാർഡുകളാണ് ലഭിച്ചത്.

ഇതിൽ കോൺഗ്രസിന് 7817, മുസ്ലിം ലീഗിന് 2844, കേരള കോൺഗ്രസ്–332, ആർഎസ്പി–57, കേരള കോൺഗ്രസ് (ജേക്കബ്)–34, സിഎംപി–10, കേരള ഡമോക്രാറ്റിക് പാർട്ടി–8, ഫോർവേഡ് ബ്ലോക്ക്–1 എന്നിങ്ങനെയാണ് സീറ്റ് വിതരണം.

എൻഡിഎ 1920 സീറ്റുകളിലാണ് വിജയം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here