ന്യൂഡൽഹി: രാജ്യത്ത് 2026 ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് (PNGRB) നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണിത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.അതാത് സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും ഈ വിലക്കുറവ്.
പുതിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 – 3 രൂപ ലാഭമുണ്ടാകുമെന്ന് പിഎൻജിആർബി അംഗം എകെ തിവാരി പറഞ്ഞു. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭ്യമാകുന്നത്.
ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്ന താരിഫ് ഘടന രണ്ട് സോണുകളായി ലഘൂകരിച്ചാണ് റെഗുലേറ്ററി ബോർഡ് മാറ്റം കൊണ്ടുവരുന്നത്. മുൻപ് 300 മുതൽ 1,200 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 80 രൂപയും 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപയുമായിരുന്ന നിരക്ക് ഇപ്പോൾ 54 രൂപയായി ഏകീകരിച്ചിട്ടുണ്ട്.
സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്ക് പാൻ – ഇന്ത്യ അടിസ്ഥാനത്തിൽ ആദ്യ സോണിലെ (Zone 1) ഈ കുറഞ്ഞ നിരക്കാകും ഇനി മുതൽ ബാധകമാകുക. 2023ൽ നിലവിൽ വന്ന പഴയ സംവിധാനത്തിൽ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായാണ് തിരിച്ചിരുന്നത്. 200 കിലോമീറ്റർ വരെ 42 രൂപ, 300 – 1,200 കിലോമീറ്റർ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്.
പുതിയ പരിഷ്കരണ പ്രകാരം സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്കായി ഒന്നാം സോൺ പരിധി നിശ്ചയിച്ചിരിക്കുകയാണ്. മുൻപ് 80 രൂപയും 107 രൂപയും ഈടാക്കിയിരുന്ന ദൂരപരിധികളിൽ ഇനി മുതൽ 54 രൂപ എന്ന ഏകീകൃത നിരക്ക് മാത്രമായിരിക്കും ബാധകമാകുക.






