മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ (എംജിഎൻആർഇജിഎ) കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു.
പദ്ധതിയുടെ പേര് മാറ്റുന്നതിനും ഫണ്ടിംഗ് പാറ്റേൺ പരിഷ്കരിക്കുന്നതിനുമുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റിൽ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര മന്ത്രിസഭ.
എംജിഎൻആർഇജിഎയ്ക്ക് പകരം വികസിത് ഭാരത്–ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) — VB-G RaM G എന്ന പേരാണ് പുതിയതായി ശുപാർശ ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
2005 ഓഗസ്റ്റ് 25ന് പാർലമെന്റ് പാസാക്കിയ നിയമത്തിൽ 2009ലാണ് മഹാത്മാഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയത്.
നിലവിൽ ഒരു കുടുംബത്തിന് പ്രതിവർഷം 100 ദിവസത്തെ വേതനമുള്ള തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതിയിൽ നിരവധി ഭേദഗതികളാണ് സർക്കാർ നിർദ്ദേശിക്കുന്നത്.
തൊഴിൽ ദിനങ്ങളുടെ എണ്ണം 100ൽ നിന്ന് 125 ദിവസമാക്കാനാണ് ബിൽ നിർദ്ദേശിക്കുന്നത്.
അതേസമയം, കേന്ദ്ര–സംസ്ഥാന ഫണ്ടിംഗ് അനുപാതം നിലവിലെ 90:10 എന്നതിൽ നിന്ന് 60:40 എന്നതിലേക്ക് മാറ്റാനും തീരുമാനമുണ്ട്.
പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങൾ തീരുമാനിക്കാനുള്ള അധികാരം കൂടുതൽ കേന്ദ്ര സർക്കാരിലേക്ക് മാറ്റുന്നതും നിർദ്ദേശങ്ങളിലുണ്ട്.
കൊയ്ത്തുകാലം ഉൾപ്പെടെ, സംസ്ഥാനങ്ങൾക്ക് അവരുടെ സൗകര്യപ്രദമായ രണ്ട് മാസത്തേക്ക് പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരം നൽകും.
ഡിസംബർ 12ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതി ചെയ്ത ബില്ലിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
നിലവിലുള്ള ക്ഷേമപദ്ധതികളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് പകരം പേര് മാറ്റുന്നതിലേക്കാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.
വർഷങ്ങളായി പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതിയുടെ നടപ്പാക്കലിൽ ക്രമക്കേടുകൾ ആരോപിച്ച് 2022 മാർച്ചിൽ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിന് ഫണ്ട് നൽകുന്നത് നിർത്തിവെച്ചിരുന്നു.
മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് ഫണ്ട് തടഞ്ഞുവെക്കാൻ കാരണമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വിശദീകരിച്ചത്.








