ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി; കൂടുതൽ പേർ എത്തിയാൽ അടുത്ത ദിവസം ദർശനം,

0
30

ശബരിമല ദർശനത്തിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്നുമുതൽ റിയൽ ടൈം ബുക്കിംഗ് (സ്‌പോട്ട് ബുക്കിംഗ്) ഒരു ദിവസത്തേക്ക് 20,000 ആയി പരിമിതപ്പെടുത്തും.

കൂടാതെ, വൻതോതിൽ എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും.നിലയ്ക്കലിൽ ഏഴ് പുതിയ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ തുറക്കും.

വലിയ സംഘമായി എത്തുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താൻ നിലയ്ക്കലിൽ താമസ സൗകര്യങ്ങൾ ഒരുക്കും. മരക്കൂട്ടം, ശരംകുത്തി, സന്നിധാനം പാതകളിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് ക്യൂവിൽ നിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല.

ക്യൂ കോംപ്ലക്‌സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമെ ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സുകളിലും കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.

പമ്പയിൽ എത്തിയ ശേഷം ഭക്തർക്ക് നിശ്ചിത സമയത്തിനുള്ളിൽ ശബരിമല ദർശനം പൂർത്തിയാക്കി തിരിച്ചെത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും. ഇതിനായി നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പ്രവേശനം ക്രമീകരിക്കും. ക്യൂവിൽ നിൽക്കുമ്പോൾ കുടിവെള്ളം ലഭിക്കുന്നതിന് ഭക്തർക്ക് എന്തെങ്കിലും തടസ്സമുണ്ടായാൽ, കുടിവെള്ളം ഭക്തർക്ക് എത്തിച്ചുനൽകും.

സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

ശബരിമലയിൽ സ്വർണ്ണം നഷ്ടപ്പെട്ട സംഭവത്തിന് ശേഷം, സർക്കാരും ദേവസ്വം ബോർഡും ചേർന്ന് തീർത്ഥാടന കാലത്തെ ദുരിതത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഒരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആളുകളാണ് പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ക്യൂവിൽ നിന്ന് ദർശനം നടത്തുന്നത്. നിരവധിപേർ മലകയറ്റം പൂർത്തിയാക്കാതെ മടങ്ങി. തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കാത്തതിനാൽ ദർശനം പൂർത്തിയാക്കിയവർക്ക് പോലും അമ്പലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ല. ഭക്തർക്ക് കുടിവെള്ളം നൽകാൻ പോലും സംവിധാനമില്ല.

ആവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയമിക്കാതെ ദേവസ്വവും സർക്കാരും ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പെരുമാറി. എല്ലാത്തിനും കാരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്നാണ് ദേവസ്വം മന്ത്രിയും സർക്കാരും പറയുന്നത്. മാസങ്ങൾക്ക് മുൻപ് തുടങ്ങേണ്ടിയിരുന്ന ഒരുക്കങ്ങൾ തടസ്സപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിലവിൽ വന്ന പെരുമാറ്റച്ചട്ടമാണെന്ന് സർക്കാർ പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here