മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ട: മറ്റൊരു മണ്ഡലകാലം കൂടി ആരംഭിക്കുമ്പോൾ ശബരിമല തീർഥാടകർക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്‍റെ സേവനം ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ പശ്ചാത്തലത്തില്‍ പമ്പയിലും മറ്റു ജലാശയങ്ങളിലും മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്‍റർ 24 മണിക്കൂറും പ്രവർത്തിക്കും.
മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്‍ററുകൾ സജ്ജമാക്കി. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമുൾപ്പെടെയുള്ള കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കി. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്‍റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്പെൻസറിയും പ്രവർത്തിക്കും. അടൂർ, വടശ്ശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നു. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
ശബരിമല തീർഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാ രേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്.
മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്.
സാവധാനം മലകയറുക, ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
04735 203232 എന്ന നമ്പറിൽ അടിയന്തിര സഹായത്തിനായി വിളിക്കാവുന്നതാണ്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക.
പഴകിയതോ തുറന്നുവെച്ചതോ ആയ ആഹാരം കഴിക്കരുത്.
മലമൂത്രവിസർജനം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.
പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളിൽ ലഭ്യമാണ്.






