ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്‌റ്റത്തിലെ (എടിഎസ്) സാങ്കേതിക തകരാര്‍ മൂലം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. 100 ലധികം വിമാനങ്ങളുടെ സര്‍വീസ് വൈകി. ഇന്ന് (നവംബർ7) രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം. പ്രതിദിനം 1,500ലധികം വിമാനങ്ങളാണ് ഇവിടെ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് ലാൻ്റ് ചെയ്യുന്നതും.
വ്യാഴാഴ്‌ച (നവംബർ 6) വൈകുന്നേരം മുതൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം എയർ ട്രാഫിക് കൺട്രോളർമാർക്ക് ഫ്ലൈറ്റ് പ്ലാനുകൾ ലഭിക്കുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്ലാനുകൾ നൽകുന്ന ഓട്ടോ ട്രാക്ക് സിസ്‌റ്റത്തിനായുള്ള വിവരങ്ങൾ നൽകുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്‌റ്റത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
സിസ്‌റ്റത്തിൽ പ്രശ്‌നങ്ങൾ തുടരുന്നതിനാൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് എയർ ട്രാഫിക് കൺട്രോളർമാർ സ്വയമേയാണ് ഫ്ലൈറ്റ് പ്ലാനുകൾ തയ്യാറെടുക്കുന്നത്. ഇത് പൊതുവേ സമയം എടുക്കുന്ന പ്രക്രിയ ആയതിനാൽ തന്നെ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ഈ പ്രശ്‌നം വിമാനത്താവളത്തിൽ വിമാന ഗതാഗത തിരക്കും ഉണ്ടാക്കുന്നുവെന്നും അധികൃതർ പറഞ്ഞു. എത്രയും പെട്ടന്ന് തന്നെ ഇതിന് പരിഹാരമുണ്ടാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.





