ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ബസ്; പുത്തൻ വോൾവോ ഇറങ്ങി;

0
41

ഓരോ സീറ്റിനും എമർജൻസി എക്‌സിറ്റ്‌ ഉണ്ട്‌ എന്നതും പ്രത്യേകതയാണ്‌. ബസ്‌ ഉടൻ സർവീസ്‌ ആരംഭിക്കും. ഈ വിഭാഗത്തിൽ ഒരു ബസ്‌ കൂടി ഉടൻ എത്തും.

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ പുതിയ വോൾവോ 9600 എസ്‌എൽഎക്‌സ്‌ സ്ലീപ്പർ ബസ്‌ ടെസ്‌റ്റ്‌ ഡ്രൈവ്‌ നടത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാർ. തിരുവല്ലത്തുനിന്നും കോവളംവരെയും കോവളത്ത് നിന്നും ആനയറവരെയുമാണ് മന്ത്രി ബസ് ഓടിച്ചത്. 42 പേർക്ക്‌ യാത്ര ചെയ്യാൻ കഴിയുന്നതാണ് പുതി വോൾവോ ബസ്. മികച്ച സുരക്ഷയും സ‍ൗകര്യവും ഉള്ള മോഡലാണ് വോൾവോ പുറത്തിറക്കിയത്.

വോൾവോ പുതിയതായി നിർമിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആർടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആർടിസി ആണെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2002ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെഎസ്ആർടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെഎസ്ആർടിസി വാങ്ങിയിരിക്കുന്നത്. വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങൾ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു.

ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെഎസ്ആർടിസി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റൽ ടെക്‌നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here