
ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ചോദനയില്‍ പതിനാറ് ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലാണ് സ്വര്‍ണം വാങ്ങുന്നതില്‍ ഇത്രയും കുറവുണ്ടായതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിനോടുള്ള ഭ്രമം കുറയാന്‍ തുടങ്ങിയതെന്നും കൗണ്‍സില്‍ വ്യക്തമാക്കുന്നു. അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ വാങ്ങുന്നതില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 48.3ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നത് ഇക്കൊല്ലം ഇതേ പാദത്തില്‍ 209.4 ടണ്ണായി കുറഞ്ഞതായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതേ പാദത്തില്‍ വാങ്ങിയ സ്വര്‍ണത്തിന്‍റെ മൂല്യത്തില്‍ 23ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 1,65,380 കോടി രൂപയുടെ സ്വര്‍ണം വാങ്ങിയിരുന്നിടത്ത് ഇപ്പോള്‍ 2,3,240 കോടി രൂപയുടെ സ്വര്‍ണം വാങ്ങി. സ്വര്‍ണ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ കണക്കിലെ വര്‍ദ്ധനയ്ക്കുണ്ടായ കാരണം.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണാഭര വിപണിയായ നമ്മുടെ രാജ്യത്ത് ഇതില്‍ 31 ശതമാനം കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടുന്നു. 171.6ടണ്ണില്‍ നിന്ന് 117.7 ടണ്ണിലേക്കാണ് ഇത് കുറഞ്ഞത്. അതേസമയം ആഭരണം വാങ്ങലിന്‍റെ മൂല്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് 1,14,270 കോടിയായി നില്‍ക്കുകയാണ്. ഇത് ആളുകള്‍ സ്വര്‍ണം തങ്ങളുടെ കൈയ്യിലുള്ള തുകയ്ക്ക് ഒപ്പിച്ച് വാങ്ങുന്നത് കൊണ്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിക്ഷേപത്തിനായി സ്വര്‍ണം വാങ്ങുന്നതില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 20ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 91.6 ടണ്‍ സ്വര്‍ണമാണ് നിക്ഷേപത്തിനായി വാങ്ങിക്കൂട്ടിയത്. മൂല്യത്തിന്‍റെ കാര്യത്തില്‍ 74ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അതായത് 51,080 കോടി രൂപയില്‍ നിന്ന് ഇത് 1,14,270 കോടി രൂപയായി വര്‍ദ്ധിച്ചു.
ദീര്‍ഘകാല സുരക്ഷിത നിക്ഷേപമായി ഇന്ത്യാക്കാര്‍ സ്വര്‍ണത്തെക്കാണുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഡബ്ല്യൂജിസി റീജ്യണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പാദത്തില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 97,074 രൂപയില്‍ എത്തിയിരുന്നു. ഒരു കൊല്ലം മുമ്പുണ്ടായിരുന്നതില്‍ നിന്ന് 46ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 66,614.1 രൂപ ആയിരുന്നു. ഇറക്കുമതി തീരുവയും ജിഎസ്‌ടിയും കൂടാതെയുള്ള വിലയാണിത്. രാജ്യാന്തര വില ശരാശരി 3,456.5 അമേരിക്കന്‍ ഡോളറാണ് ഔണ്‍സിന് വില. കഴിഞ്ഞ കൊല്ലം ഇത് 2,474.3 അമേരിക്കന്‍ ഡോളറായിരുന്നു ഔണ്‍സിന്‍റെ വില
അളവില്‍ കുറവുണ്ടായെങ്കിലും ഉത്സവകാലത്തും വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്തും ഇതിന് മാറ്റമുണ്ടാകുമെന്ന് ജെയിന്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു. ദീപാവലിക്കാലത്തും ഒക്‌ടോബര്‍മാസം ആദ്യവും കച്ചവടക്കാരില്‍ നിന്ന് ഇത് ശരി വയ്ക്കും വിധമുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്.
പതിനാറ് ശതമാനം ഇടിവ് അളവിലുണ്ടായെങ്കിലും മൂല്യത്തില്‍ 23 ശതമാനം ചരിത്ര വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. അത് നമുക്ക് അവഗണിക്കാനാകില്ലെന്നും ജെയിന്‍ പിടിഐയോട് പറഞ്ഞു. ആളോഹരി വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നു. ഒപ്പം ചെലവടാനാകുന്ന വരുമാനത്തെയും.
പലരും വിവാഹത്തിനുള്ള സ്വര്‍ണം വില വര്‍ദ്ധന മുന്‍കൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്‌ത് കഴിഞ്ഞു. അത് കൊണ്ട് തന്നെ നാലാംപാദത്തില്‍ ഇവര്‍ തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുന്നു.
സ്വര്‍ണ ഇറക്കുമതിയില്‍ കുറവുണ്ടായിട്ടുണ്ട്. 308.2ടണ്ണില്‍ നിന്ന് 194.6 ടണ്ണായാണ് ഇത് കുറഞ്ഞിരിക്കുന്നത്. പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നതിലും കുറവുണ്ടായി. ഏഴ് ശതമാനം കുറവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. പഴയ സ്വര്‍ണം മാറ്റി വയ്ക്കുന്നതില്‍ 21.8 ടണ്ണിന്‍റെ കുറവാണ് സംഭവിച്ചിട്ടുള്ളത്.
2024 ബജറ്റില്‍ ഇറക്കുതി ചുങ്കത്തില്‍ വലിയ ഇളവ് വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം സ്വര്‍ണ ഇറക്കുമതിയില്‍ വലിയ വര്‍ദ്ധന ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന ഉണ്ടായി. വര്‍ഷത്തില്‍ മുഴുവനും 600-700 കോടി ടണ്ണിന്‍റെ ആവശ്യം സ്വര്‍ണത്തിനുണ്ടാകുമെന്നാണ് കൗണ്‍സിലിന്‍റെ പ്രതീക്ഷ. ആദ്യ ഒന്‍പത് മാസത്തില്‍ ഉണ്ടായ 462.4 ടണ്ണിന് ശേഷം വലിയ ഒരു ഡിമാന്‍ഡാകും അവസാനമാകുമ്പോഴേക്കും ഉണ്ടാകുക എന്ന് ചുരുക്കം.
ഇന്ത്യയുടെ ഉപഭോഗ ഘടന മറ്റ് ആഗോള പ്രവണതകളില്‍ നിന്ന് വ്യത്യസ്‌തമാണ്. രാജ്യത്ത് ആഭരണത്തിന് ആവശ്യക്കാരേറെയാണ്. അതേസമയം ആഗോള ആവശ്യകത കേന്ദ്ര ബാങ്കുകളുടെയും നിക്ഷേപ ഒഴുക്കിന്‍റെയും മറ്റും സ്വഭാവത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സ്വര്‍ണ വില ശക്തമായി തുടരുന്നതിന് കാരണം ഭൗമ രാഷ്‌ട്രീയ അസ്ഥിരതകളും വാണിജ്യ യുദ്ധങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യങ്ങള്‍ അവരുടെ ഡോളര്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റുന്നു. ഇതൊക്കെയാണ് സ്വര്‍ണ വിലയ്ക്ക് പിന്തുണ ആകുന്നത്. സ്വര്‍ണത്തിന് വരുകാലത്ത് ആവശ്യക്കാരേറുമെന്ന് തന്നെ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.








