ഹൈദരാബാദ്: വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 53 റൺസിനായിരുന്നു കിവീസിനെ വീഴ്‌ത്തിയത്. ജയത്തോടെ ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്ക്ക് ശേഷം സെമിയിലെത്തുന്ന നാലാമത്തെ ടീമായി ഇന്ത്യ മാറി. ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്തായി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 340 എന്ന സ്കോറിൽ നിൽക്കെ മഴമൂലം മത്സരം നിർത്തിവച്ചു. പിന്നാലെ ന്യൂസീലൻഡിന്‍റെ വിജയലക്ഷ്യം 44 ഓവറിൽ 325 ആയി നിശ്ചയിച്ചു. എന്നാൽ 271 നേടാൻ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. സ്‌മൃതി മന്ദാനയാണ് കളിയിലെ താരം.
മന്ദാനയും പ്രതീകയും സെഞ്ച്വറി നേടി
ഇന്ത്യയ്‌ക്കായി മിന്നും തുടക്കം സമ്മാനിച്ച പ്രതിക– സ്‌മൃതി സഖ്യം നൽകിയ ആത്മവിശ്വാസമാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയമൊരുക്കിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 33.2 ഓവറിൽ 212 റൺസ് കൂട്ടിച്ചേർത്തു. മന്ദാന 95 പന്തിൽ 10 ഫോറുകളും 4 സിക്‌സറുകളും സഹിതം 109 റൺസ് നേടിയതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡിൽ ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങിന് ഒപ്പമെത്തി.
പ്രതീക റാവൽ 134 പന്തിൽ 13 ഫോറുകളും 2 സിക്‌സറുകളും സഹിതം 122 റൺസ് സ്വന്തമാക്കി. തുടർന്ന് ജെമീമ റോഡ്രിഗസും മികച്ച പ്രകടനം പുറത്തെടുത്തു. 55 പന്തിൽ 15 ഫോറുകൾ സഹിതം 76 റൺസാണ് താരം നേടിയത്. ഹർമൻപ്രീത് കൗർ 10 റൺസും റിച്ച ഘോഷ് 4 റൺസും നേടി. ന്യൂസിലൻഡിനായി അമേലിയ കെർ, റോസ്മേരി മെയർ, സൂസി ബേറ്റ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലാൻഡിനായി ബ്രൂക്ക് ഹാലിഡേ (81) മികച്ച പ്രകടനവുമായി തിളങ്ങി. ഇസ്സി ഗേസ് (65) റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ജയിപ്പിക്കാൻ സാധിച്ചില്ല.






