ഹൈദരാബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി പതിനേഴാം പതിപ്പിന്‍റെ ചാമ്പ്യന്മാരായി. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു, ഒമ്പതാം തവണയും ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയാഘോഷങ്ങൾ രാജ്യമെമ്പാടും അലയടിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി രാഷ്ട്ര നേതാക്കൾ ടീം ഇന്ത്യയെ പ്രശംസിച്ചു.
ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ‘മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ”- പ്രധാനമന്ത്രി പ്രതികരിച്ചു. ‘ആവേശകരമായ ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ- എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ, പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാനുള്ള ഇന്ത്യൻ ടീമിന്‍റെ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. മത്സരം ബഹിഷ്കരിക്കണമെന്ന് ആഹ്വാനങ്ങൾ ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം നടുവിൽ, ടൂർണമെന്‍റില്‍ ഇന്ത്യ പാകിസ്ഥാനെ ഒരു തവണയല്ല, മൂന്ന് തവണ പരാജയപ്പെടുത്തി മിന്നുന്ന നേട്ടമാണ് സ്വന്തമാക്കിയത്.
അതേസമയം, പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തകർത്തപ്പോൾ വിജയം, ഇന്ത്യൻ സൈനികർക്കും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കുമാണ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് സമർപ്പിച്ചത്.
ആദ്യം ബാറ്റു ചെയ്‌ത പാക് പട 146 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിൽ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. കുൽദീപ് യാദവിന്‍റെ 4/30 എന്ന മികച്ച സ്പെല്ലിംഗ് പാകിസ്ഥാന്‍റെ ശക്തമായ തുടക്കത്തെ തകർത്തെറിഞ്ഞു. 84/0 എന്ന സ്കോറിൽ നിന്ന് പാക് പടയെ 146 ആക്കി കുറച്ചു. 57 റണ്‍സെടുത്ത സാഹിബ്‌സാദയാണ് പാകിസ്ഥാൻ്റെ ടോപ് സ്‌കോറര്‍. മറുപടിയില്‍, തിലക് വർമ്മ 69 റൺസ് നേടി പുറത്താകാതെ നിന്നു. ശിവം ദുബെ 22 പന്തിൽ നിന്ന് 33 റൺസ് നേടി അഞ്ചാം വിക്കറ്റിൽ 60 റൺസിന്‍റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.





