യാത്രകളെ തൊട്ടറിയാം… ചേക്കേറാം പുതിയ ഇടങ്ങളിലേക്ക്, ഇന്ന് ലോക ടൂറിസം ഡേ

0
40

ല്ലാവരും വിനോദ സഞ്ചാരികളായി മാറുന്ന കാലമാണിത്. ലോകം ടൂറിസം വിഭവങ്ങളുടെ കേന്ദ്രമാവുകയും സുസ്ഥിര ടൂറിസം വികസനം സാധ്യമാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് കേരളവും. ഇന്ന് ലോക ടൂറിസം ദിനം.

ടൂറിസമെന്നാല്‍ വെറുമൊരു വിനോദമല്ല മറിച്ച് വിവിധ സംസ്‌കാരങ്ങളെയും പാരമ്പര്യത്തെയും പൈതൃകങ്ങളെയും അടുത്തറിയല്‍ കൂടിയാണ്. ഇതിനായാണ് 1980 മുതല്‍ സെപ്‌റ്റംബര്‍ 27 ലോക ടൂറിസം ദിനമായി ആഘോഷിച്ച് വരുന്നത്.

സമൂഹത്തില്‍ ടൂറിസത്തെ കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുവാനാണ് ഇത്തരമൊരു ദിനം ആഘോഷിക്കുന്നത്. നമ്മുടെ നാടിന്‍റെ സംസ്‌കാരം, സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കൂടി ഈ ദിനം ഓര്‍മിപ്പിക്കുന്നു. കൂടാതെ ഉത്തരവാദിത്വ ടൂറിസത്തെ കുറിച്ച് അറിയാനുള്ള അവസരം കൂടിയാണിത്.

യുഎന്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചട്ടങ്ങള്‍ അംഗീകരിച്ചതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്നതിനായാണ് ഈ ദിനം ലോക ടൂറിസം ദിനമായി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്‌ട്ര സമൂഹത്തിലും ടൂറിസത്തിന്‍റെ പങ്കിനെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

ഇത്തവണത്തെ ടൂറിസം ദിനത്തിന്‍റെ തീം: വര്‍ഷം തോറും യുഎന്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ തെരഞ്ഞെടുക്കുന്ന പ്രത്യേക തീം അനുസരിച്ചാണ് ഈ ദിനം ആചരിക്കുക. ‘ടൂറിസം ആന്‍ഡ് സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌ഫര്‍മേഷന്‍’ എന്നതാണ് ഈ വര്‍ഷത്തെ ടൂറിസം ദിനത്തിന്‍റെ തീം. വ്യത്യസ്‌ത ഇടങ്ങളെയും സമൂഹങ്ങളെയും അഭിവൃദ്ധിപ്പെടുത്തുകയും അതോടൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന സുസ്ഥിര ടൂറിസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലും പദ്ധതികളിലും നിക്ഷേപം നടത്തേണ്ടതിന്‍റെ അടിയന്തര ആവശ്യകതയുമാണ് ഈ പ്രമേയം അടിവരയിടുന്നത്.

ടൂറിസം ദിനത്തിന്‍റെ പിതാവും നീല നിറവും: നൈജീരിയൻ പൗരനായ ഇഗ്നേഷ്യസ് അമദുവ അതിഗ്‌ബിയാണ് ലോകടൂറിസം ദിനത്തിന്‍റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹമാണ് ഇങ്ങനെയൊരു ദിനം ആചരിക്കണമെന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത്. 1997 തുര്‍ക്കിയിലെ ഇസ്‌താബൂളിലാണ് ആദ്യമായി ലോക ടൂറിസം ദിനമായി ആചരിച്ച് തുടങ്ങിയത്. പിന്നീട് തുടര്‍ന്നുള്ള ഓരോ വര്‍ഷവും ഈ ദിനം ആചരിച്ച് വന്നു.
ലിംഗ ഗോത്ര, മത, ജാതി, ഭാഷ വ്യത്യസമില്ലാതെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക വികസനം, അന്താരാഷ്‌ട്ര കൂട്ടായ്‌മ തുടങ്ങി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്നതാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായ നീലയാണ് ലോക ടൂറിസം ദിനത്തിന്‍റെ ഔദ്യോഗിക നിറം.
ഇന്ത്യയും കേരളവും: ടൂറിസത്തിന്‍റെ കാര്യത്തില്‍ ഏറെ പ്രത്യേകതയുള്ള രാജ്യമാണ് ഇന്ത്യ. കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ വൈവിധ്യവും സമ്പന്നവുമായി സംസ്‌കാരങ്ങളും പൈതൃകവും ഉള്‍പ്പെടുന്ന ഇടമാണ് ഇന്ത്യ. യോഗ, ആയുര്‍വ്വേദം, ട്രെക്കിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്

ടൂറിസത്തിന്‍റെ കാര്യത്തില്‍ ഒട്ടും തന്നെ പിറകിലല്ല ദൈവത്തിന്‍റെ സ്വന്തം നാടും. കേരളമെന്ന സംസ്ഥാനം വെറുമൊരു വിനോദ സഞ്ചാര കേന്ദ്രമല്ല. അതൊരു പുതിയ ലോകമാണ്. പച്ചപ്പാര്‍ന്ന മലനിരകളും തെളിനീരുറവയായി ഒഴുകുന്ന പുഴകളും തിരകള്‍ അലയടിക്കുന്ന കടലോരങ്ങളും വ്യത്യസ്‌തമായ സംസ്‌കാരങ്ങളുമെല്ലാം ഉള്ള അനുഗ്രഹീതമായൊരിടം. ഇതെല്ലാം സഞ്ചാരികളെ ഏറെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നുണ്ട്. കാഴ്‌ചകളുടെ പറുദീസയാണ് പ്രകൃതി കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ലോക നിലവാരത്തിലേക്ക് എത്തുന്നത്. ഈ ദിനത്തില്‍ അഭിമാനത്തോടെ ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണിത്. ലോക ടൂറിസം ദിനത്തില്‍ ഈ പുതിയ ഇടങ്ങള്‍ തേടി നമ്മുക്കും യാത്ര തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here