ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 3.3 ശതമാനം എന്ന നിരക്കിൽ ഉയർന്ന് നിൽക്കുകയാണ്.
വാഷിങ്ടൺ: സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ അമേരിക്കൻ ജിഡിപി 3.3 ശതമാനം വളർച്ചയിൽ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ താരിഫ് പരിഷ്‌കരണം നിലനിൽക്കെയാണ് യുഎസ് സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ശക്തമായി മുന്നോട്ട് നീങ്ങുന്നത്. ഫ്യൂച്ചർ പ്രെഡിക്ഷനിൽ തൊട്ട് പിന്നാലെ ഇന്ത്യയും മികച്ച നേട്ടത്തിൽ തുടരുന്നുണ്ട്. വരും കാലങ്ങളിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 3.3 ശതമാനം എന്ന നിരക്കിൽ ഉയർന്ന് നിൽക്കുകയാണ്. ജൂലൈയിൽ ഇത് 3.0 ശതമാനത്തിൽ തുടരുകയായിരുന്നുവെന്നാണ് വാണിജ്യ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്.
നിക്ഷേപത്തിലും ഉപഭോക്തൃ ചെലവിലും ഉണ്ടായ പുരോഗതിയാണ് ഈ വർധനവിൽ പ്രധാനമായും പ്രതിഫലിപ്പിച്ചതെന്നാണ് വാണിജ്യ വകുപ്പിൻ്റെ നിഗമനം. രണ്ടാം പാദത്തിലെ ജിഡിപി വളർച്ചയ്ക്ക് യുഎസ് ഇറക്കുമതിയിലെ ഇടിവ് കരുത്തേകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്രംപിൻ്റെ താരിഫ് വർധനവിന് മുന്നോടിയായി സ്റ്റോക്ക് വർധിപ്പിക്കാൻ തിടുക്കം കാട്ടിയ ബിസിനസുകൾ എല്ലാംതന്നെ പിന്നീട് കയറ്റുമതിയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതാണ് ഇടിവിന് കാരണമായത്.
ജനുവരിയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനുശേഷം, ട്രംപ് നിരവധി പുതിയ തീരുവകൾ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയെ അടക്കം ലക്ഷ്യം വച്ചുള്ള നടപടികളാണ് ട്രംപ് ആരംഭിച്ചത്. ചൈനയ്‌ക്ക് പുറമെ കാനഡയേയും മെക്‌സിക്കോയേയും പ്രത്യേകമായി ട്രംപ് ലക്ഷ്യം വച്ചിരുന്നു.
നിലവിൽ ചൈനയാണ് ലോകത്തിലെ ആദ്യ സാമ്പത്തിക ശക്തിയായി നില കൊള്ളുന്നത്. തൊട്ട് പിന്നാലെ അമേരിക്ക ഇടം പിടിച്ചുവെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച അതിവേഗം മുന്നോട്ട് കുതിക്കുന്നതായാണ് പ്രമുഖ അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സി ഏണസ്റ്റ് ആന്‍ഡ് യങ് റിപ്പോർട്ട് ചെയ്യുന്നത്. തമസിയാതെ തന്നെ നിലവിൽ അമേരിക്ക കൈവരിച്ചിരിക്കുന്ന രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ എത്തുമെന്നതാണ് വിലയിരുത്തൽ.
ഇന്ത്യ 2028ല്‍ ലോകത്തെ മൂന്നാം സമ്പദ് വ്യവസ്ഥയും 2038ല്‍ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുമാകുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങിൻ്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2030ല്‍ ഇന്ത്യ 20.7 ട്രില്യണ്‍ ഡോളറിൻ്റെയും 2038ല്‍ 34.2 ട്രില്യണ്‍ ഡോളറിൻ്റെയും സമ്പദ് വ്യവസ്ഥയാകുമെന്നും വിലയിരുത്തുന്നുണ്ട്. ജനസംഖ്യയില്‍ യുവാക്കളാണ് കൂടുതല്‍ എന്നത് നേട്ടമായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ 4.19 ട്രില്ലണ്‍ ഡോളറിൻ്റെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയാണ്. ഇന്ത്യയും അമേരിക്കയും തുടര്‍ന്നും യഥാക്രമം വളര്‍ച്ച നേടുകയാണെങ്കില്‍ 2038 ആവുന്നതോടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.




