വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ ശ്രമിച്ചേക്കും; ആരോപണവുമായി കാനഡ

0
34

ഒട്ടാവോ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി കാനഡ. ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ സാധ്യതയുണ്ടെന്ന് കാനഡയുടെ ചാര സംഘടന അവകാശപ്പെടുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും കനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാനി പിന്തുണക്കാർക്കുമെതിരെ കാനഡയുടെ നിഷ്‌ക്രിയത്വവും ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളും മൂലം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

ഈ സ്ഥിതി തുടരുന്നതിടെയാണ് വീണ്ടും കാനഡ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങൾ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിരുന്നു, വിഷയത്തിൽ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നിട്ടും കാനഡ ആക്ഷേപം തുടരുകയാണ്. തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കൃത്രിമബുദ്ധി കൂടുതലായി ഉപയോഗപ്പെടുത്തുന്നുവെന്നാണ് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഡെപ്യൂട്ടി ഡയറക്‌ടർ വനേസ ലോയ്‌ഡ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ ശ്രമിക്കുന്നതിനായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-സാധ്യമാക്കിയ ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. കനേഡിയൻ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴിവും ഇന്ത്യൻ സർക്കാരിനുണ്ടെന്ന് നമ്മൾ കണ്ടുവെന്നും വനേസ കൂട്ടിച്ചേർത്തു. 2019, 2021 തിരഞ്ഞെടുപ്പുകളിൽ ചൈനയും ഇന്ത്യയും നടത്തിയ ഇടപെടലുകളോടെ കാനഡ മന്ദഗതിയിലായിരുന്നു പ്രതികരിച്ചതെന്ന് ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ അഭൂതപൂർവമായ നയതന്ത്ര പ്രതിസന്ധിയാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദികൾക്കെതിരായ ഗൂഢാലോചനയിലും കൊലപാതകത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും അതത് മിഷൻ മേധാവികൾ ഉൾപ്പെടെ ഒന്നിലധികം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

ഏപ്രിൽ 28ന് കാനഡ പൊതുതെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ശക്തമായ ജനവിധിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. പുതുതായി നിയമിതനായ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അതേസമയം, കാനഡയുടെ പുതിയ ആരോപണത്തിൽ ഇന്ത്യ, ചൈന എന്നിവ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here