കോഴിക്കോട്: ഡി.ജി.സി.എ മേധാവി അരുൺ കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രംഗത്ത്. കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് യൂണിയനുകൾ കത്ത് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ മരിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങൾ നടക്കവേ ഡി.ജി.സി.എ മേധാവി നടത്തിയ പരാമർശങ്ങളാണ് കാരണം. വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാൻഡിംഗ് മോശമായിരുന്നു എന്നതുൾപ്പെടെ അപക്വമായ പ്രതികരണങ്ങൾ അരുൺ കുമാർ നടത്തിയിരുന്നു.
അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്പോൾ അപകടത്തിന്റെ കാരണം ലാൻഡിങ്ങിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല. അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനാൽ എത്രയും പെട്ടന്ന് അരുൺ കുമാറിനെ ഡി.ജി.സി.എയുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് യൂണിയനുകൾ കത്തിൽ പറഞ്ഞു. പകരം വ്യോമയാന മേഖലയിൽ പ്രവർത്തിപരിചയവും വ്യക്തമായ അറിവും ഉള്ള ആളെ തൽസ്ഥാനത്തു നിയമിക്കണമെന്നുമാണ് പൈലറ്റുമാരുടെ യൂണിയൻ ആവശ്യപ്പെടുന്നത്.