ഹാപുർ: ഉത്തർപ്രദേശിൽ ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാതെ പോലീസ്. ബാലികയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. യുപിയിലെ ഹാപുർ ജില്ലയിൽ ഗർ മുക്തേശ്വര എരിയയിലായിരുന്നു സംഭവം. ക്രൂരത നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിഷേധം ശക്തമായതോടെ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.
ബൈക്കിലെത്തിയ ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് രാവിലെ ഗ്രാമത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു.
മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ശസ്ത്രക്രിയക്കു വിധേയയാക്കി. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.