ഒരേ ദിനം രണ്ട് ദുരന്തങ്ങൾ ഏറ്റുവാങ്ങി; മലയാളിക്ക് അത് ‘ബ്ലാക്ക് ഫ്രൈഡേ’ ആയി

0
116

ഒരേ ദിവസം രണ്ട് ദുരന്തങ്ങൾ കേരളത്തെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചു. മലയാളിക്ക് ഇന്നലെ അത് ‘ബ്ലാക്ക് ഫ്രൈഡേ’ ആയി മാറി. കോവിഡും പേമാരിയും ദുസ്വപ്നമായി മാറിയ കേരള ജനത വ്യാഴാഴ്ച രാത്രി ഉറങ്ങാൻ പോയത് അതീവ ദുഃഖത്തോടെയായിരുന്നു. എന്നാൽ ഉറക്കമുണർന്നത് ഇടുക്കി രാജമലയിലെ ഉരുൾപൊട്ടൽ ശബ്ദം കേട്ടായിരുന്നു. 80 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്ന വാര്‍ത്ത വീണ്ടും കേരളത്തെ ഞെട്ടിച്ചു .

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വൈകി മാത്രം പുറത്തറിഞ്ഞ അപകടം ആളപായം വര്‍ധിപ്പിച്ചു. ഫാക്ടറിയില്‍ ഏഴ് മണിയോടെ ജോലിക്കെത്തിയവരാണ് അപകട വിവരം പുറം ലോകത്തെ അറിയിച്ചത്. 15 പേര്‍ മരിക്കുകയും 40 പേരെ കാണാതാകുകയും ചെയ്തു. 15 പേരെ രക്ഷിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കായി. രക്ഷപ്പെടുത്തിയവരെ കോട്ടയത്തേയും എറണാകുളത്തേയും ആശുപത്രികളില്‍
എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും എയര്‍ ലിഫ്റ്റിങ്ങിന് സാധ്യമാകുന്ന കാലവസ്ഥ ഇല്ലായിരുന്നു രാജമലയില്‍.

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയായിരുന്നു രാത്രി 8 മണിയോടെ കോഴിക്കോട് കരിപ്പൂരിൽ അടുത്ത ദുരന്തം നടന്നത്. നാടിന്റെ കരുതലിലേക്കായി പറന്നെത്തിയത് വൻ ദുരന്തത്തിലേക്ക്. അവിടെയും വില്ലനായത് മഴയും കാറ്റും തന്നെ. ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടു. വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 19 പേര്‍ മരിച്ചു. കുട്ടികളും വൃദ്ധരും അടക്കം 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here