ലോക പ്രശസ്ത ചിത്രകാരൻ്റെ സ്മരണ പേറുന്ന കിളിമാനൂർ കൊട്ടാരം.

0
61

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു പട്ടണമാണ് കിളിമാനൂർ. കിളിമാനൂരിനെ ലോകപ്രശസ്തിയിൽ എത്തിച്ച വിശ്വ ചിത്രകാരൻ രാജാരവിവർമ്മ ജനിച്ച്‌ വളർന്ന കൊട്ടാരം കിളിമാനൂരിലുണ്ട് . തിരുവനന്തപുരം ജില്ലയിലെ ചുരുക്കം ചില രാജകൊട്ടാരങ്ങളിൽ ഒന്നാണ് കിളിമാനൂരിലേത്. കിളിമാനൂർ- ആറ്റിങ്ങൽ റോഡിൽ (രാജാ രവിവർമ്മ റോഡ്) ചൂട്ടയിൽ എന്ന സ്ഥലത്താണ് പുരാതനമായ ഈ കൊട്ടാരം ഉള്ളത്. തെക്കൻ തിരുവിതാംകൂറിലെ വളരെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1740-ൽ ഡച്ചുകാരനായ ക്യാപ്റ്റൻ ഹോക്കർട്ടിൻ്റെ നേതൃത്വത്തിൽ ഒരു സഖ്യസേന, ദേശിംഗനാട് രാജാവിനെ പിന്തുണച്ച് വേണാട് ആക്രമിച്ചപ്പോൾ കിളിമാനൂരിൽ നിന്നുള്ള ഒരു സൈന്യം ചെറുത്തുതോൽപ്പിക്കുകയും പിന്നീട് അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ചെറിയ വിജയമാണെങ്കിലും ഒരു ഇന്ത്യൻ സൈന്യം ഒരു യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തുന്നത് അതാദ്യമായായിരുന്നു .
1753-ൽ, മാർത്താണ്ഡവർമ്മ കിളിമാനൂർ കൊട്ടാരത്തിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും അവയ്ക്ക് സ്വയംഭരണ പദവി നൽകുകയും ചെയ്തു. അഞ്ചാം വയസ്സു മുതൽ ഈ കൊട്ടാരത്തിലെ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് രാജാ രാവിവർമ്മ ചിത്രമെഴുത്ത് തുടങ്ങിയിരുന്നു എന്ന് രേഖകൾ പറയുന്നു . മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള കൊട്ടാരം. കൊട്ടാരത്തിൻ്റെ പ്രത്യേകതകളിലൊന്ന് കുടുംബത്തിലെ അംഗങ്ങൾ ആരാധിക്കുന്ന നിരവധി ചെറിയ ആരാധനാലയങ്ങളുടെ സാന്നിധ്യമാണ്. കൊട്ടാരത്തിന് ചുറ്റുമുള്ള പച്ചപ്പ് പ്രത്യേക ഭംഗി നൽകുന്നു.

കൊട്ടാരത്തിന് തൊട്ടുമുന്നിൽ ഒരു നെൽവയലുണ്ട്, വയലിൻ്റെ മറുവശത്ത് അയ്യപ്പൻകാവ് ക്ഷേത്രമാണ് . ബ്രിട്ടീഷുകാർക്കെതിരെ കലാപം ആസൂത്രണം ചെയ്യുന്നതിനിടയിൽ വേലു തമ്പി ദളവ കിളിമാനൂർ കൊട്ടാരത്തിൽ യോഗങ്ങൾ നടത്തിയിരുന്നു . ബ്രിട്ടീഷുകാർക്കെതിരായ അവസാന യുദ്ധത്തിന് പോകുന്നതിനുമുമ്പ് അദ്ദേഹം തൻ്റെ വാൾ കൊട്ടാരത്തിൽ ഏൽപ്പിച്ചിരുന്നു , ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിന്ന വാൾ പിന്നീട് തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിലേക്ക് വാൾമാറ്റി .

LEAVE A REPLY

Please enter your comment!
Please enter your name here