ദിലീപിന്‍റെ ‘തങ്കമണി’ സിനിമ വിലക്കണമെന്ന ഹർജിയിൽ രഹസ്യ വാദം കേട്ട് ഹൈക്കോടതി.

0
55

കൊച്ചി: ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി  മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. മേനോന്‍റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്. സെൻസർ ബോർഡിന്റെ മിനിറ്റ്സ് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ബുധനാഴ്ച പരിഗണിക്കും.

തങ്കമണി സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇടുക്കി സ്വദേശി നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വീണ്ടും എത്തിയ ഹര്‍ജിയാണ് ഇത്തവണ പരിഗണിച്ചത്.

ദിലീപിൻറെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിൻറെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്.

സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here