അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വിഎസ് അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അനിൽ മരിക്കുന്നതിന് മുൻപ് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മരിച്ച അനില്‍. ഇയാൾ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
അതിൽ തന്റെ കുറിപ്പിലൂടെ ആരോപിക്കുന്നത് രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നാണ്. ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായും അവസാനമായുമാണ് കുറിക്കുന്നതെന്നും. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണിതെന്നും മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കുറിപ്പിൽ തന്നെ അപമാനിച്ച ജൂനിയർ അഭിഭാഷകരുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്.