കോല്‍ഹാപ്പൂര്‍: പാസഞ്ചര്‍ ട്രെയിന്‍ നിരക്കുകള്‍ കുറച്ച് റെയിൽവേ. കോവിഡിന് മുമ്പുള്ള നിരക്കുകളിലേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ഇതോടെ പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്ക് 40-50 ശതമാനം വരെയാണ് കുറഞ്ഞിരിക്കുന്നത്. ഇത് ദൈനംദിന യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
നേരത്തെ പാസഞ്ചര്‍ ട്രെയിന്‍ യാത്രയ്ക്ക് എക്‌സ്പ്രസ് ട്രെയിന്റെ നിരക്കിലാണ് ടിക്കറ്റെടുക്കേണ്ടിയിരുന്നത്. കോല്‍ഹാപ്പൂര്‍, മിറാജ്, സാംഗ്ലി, സത്താറ, പൂനെ, ബെല്‍ഗാവി, പരാലി എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്ര ടിക്കറ്റ് നിരക്കുകളും മുന്‍ ടിക്കറ്റ് നിരക്കിന്റെ പകുതിയായി കുറച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ റെയില്‍വേ പാസഞ്ചര്‍ അഡൈ്വസറി കമ്മിറ്റി അംഗം ശിവനാഥ് ബിയാനി പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തിലാകും.
നാല് വര്‍ഷം മുമ്പാണ് റെയില്‍വേ മന്ത്രാലയം പാസഞ്ചര്‍ ട്രെയിനുകള്‍ ഒഴിവാക്കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഉത്തരവിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഈ സര്‍വ്വീസ് പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്രയ്ക്ക് എക്‌സ്പ്രസ് നിരക്കാണ് ഈടാക്കിയിരുന്നത്.
’’ നിരക്ക് കുറയ്ക്കണമെന്ന് ജനപ്രതിനിധികളും റെയില്‍വേ പാസഞ്ചര്‍ അസോസിയേഷനുകളും റെയില്‍വേ ബോര്‍ഡിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു,’’ എന്നും ശിവനാഥ് ബിയാനി പറഞ്ഞു.
അതേസമയം കോല്‍ഹാപൂരില്‍ നിന്ന് സ്ഥിരമായി മിറാജിലേക്ക് യാത്ര ചെയ്യുന്ന അനികേത് വിഭൂതെ എന്ന യാത്രക്കാരന്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
’ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോല്‍ഹാപൂരില്‍ നിന്ന് മിറാജിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് ഞാന്‍. ഏകദേശം 60 രൂപയോളമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. പാസഞ്ചര്‍ ട്രെയിനുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നിരക്കാണ്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കായി എനിക്ക് 30 രൂപ മാത്രമേ ചെലവാകൂ’’ അനികേത് വിഭൂതെ പറഞ്ഞു.