അസംബ്ലിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് നൂറോളം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി ആരോപണം. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളജിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മാതാപിതാക്കളുമായി വന്നില്ലെങ്കിൽ വിദ്യാർത്ഥികളെ ഡിബാർ ചെയ്യുമെന്നും കോളജ് ഭീഷണിപ്പെടുത്തിയാതായി അധ്യാപകർ അവകാശപ്പെട്ടു.
സെൻ്റ് സ്റ്റീഫൻസ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. രക്ഷിതാക്കൾക്കൊപ്പം വന്നില്ലെങ്കിൽ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യപ്പെടുമെന്ന് ഫെബ്രുവരി 17ന് വിദ്യാർത്ഥികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. കോളജിൽ നിന്ന് സസ്പെൻഡ് ചെയ്ത ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും പ്രിൻസിപ്പൽ ജോൺ വർഗീസിന് കത്ത് നൽകിയിട്ടുണ്ട്.
അസംബ്ലിയിലെ ഹാജർനില കുറവായതിനാൽ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാറില്ല. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നു. പല അധ്യാപകരും തങ്ങളുടെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അദ്ധ്യാപകരിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.