എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ആരംഭിച്ചു.

0
84

വയനാട്ടില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നുപേര്‍ മരിച്ച സാഹചര്യത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്ന് (ഫെബ്രുവരി 17, ശനിയാഴ്ച) രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വാഹനങ്ങളടക്കം തടയുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ വയനാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പുല്‍പ്പള്ളി പാക്കം സ്വദേശി പോള്‍ ആണ് ഒടുവിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോളിന്‍റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി തന്നെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 30 ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണനാണ് ഈ വര്‍ഷം ആദ്യം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനുശേഷം, ഫെബ്രുവരി പത്തിനാണ് കാട്ടാന ആക്രമണം ഉണ്ടായത്. മാനന്തവാടി പടമല സ്വദേശി അജീഷാണ് രണ്ടാമതായി കൊല്ലപ്പെട്ടത്. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെന്ന മോഴയാനയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇതിനിടെയാണ് ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ കൂടി പൊലിഞ്ഞത്.ഇന്നലെ രാവിലെ 9.30 ന് ചെറിയമല ജങ്ഷനിലാണ് വനംവകുപ്പ് വാച്ചറായ പോളിനെ കാട്ടാന ആക്രമിച്ചത്.

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയും പിറകെയെത്തിയ കാട്ടാന വീണുപോയ പോളിന്‍റെ നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.

ആക്രമണത്തില്‍ പോളിന്‍റെ വാരിയെല്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്‍റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിക്കുകയായിരുന്നു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here