കട്ടപ്പന: നഗരസഭയുടെ അനാസ്ഥ മൂലം ലക്ഷങ്ങൾ മുടക്കി കട്ടപ്പന ടൗണിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ രണ്ടു വർഷത്തിലധികമായി പ്രവർത്തിക്കുന്നില്ല. യഥാ സമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ക്യാമറകൾ പ്രവർത്തന രഹിതമാകാൻ കാരണം. ക്യാമറകള്‍ പണി മുടക്കിയതോടെ ടൗണിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്.
2018 ഏപ്രിൽ മാസമാണ് കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ മുടക്കി ടൗണിൻറെ 16 കേന്ദ്രങ്ങളിലായി 32 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിൽ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ച് നിരീക്ഷണത്തിന് സൗകര്യവും ഒരുക്കി. നഗരത്തിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും കുറ്റക്കാരെ പിടികൂടുകയുമായിരുന്നു ലക്ഷ്യം. മാലിന്യം നിക്ഷേപിക്കുന്നവരെ പിടൂകൂടാനും ലക്ഷ്യമിട്ടിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പലതും കണ്ണടച്ചു. ചിലതൊക്കെ ഇപ്പോൾ കാടുമൂടിക്കിടക്കുന്നു. പ്രവർത്തിക്കാതായതോടെ കൺട്രോൾ റൂമുമായുള്ള ബന്ധവും വിച്ഛേദിച്ചു. നാട്ടുകാരും പോലീസും പലതവണ ആവശ്യപ്പെട്ടിട്ടും ക്യാമറകൾ പുന:സ്ഥാപിക്കാൻ കട്ടപ്പന നഗരസഭ തയ്യാറാകുന്നില്ല.
സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്താൻ ഇവരുമായി കരാർ ഉണ്ടായിരുന്നില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമായത്. കുറ്റകൃത്യങ്ങളോ അപകടമോ നടന്നാൽ ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളെയാണ് പോലീസ് ആശ്രയിക്കുന്നത്. പല സ്ഥാപനങ്ങളിലെയും ക്യാമറകൾ റോഡിലേക്ക് തിരിച്ചു വയ്ക്കാറില്ലാതിനാൽ പലപ്പോഴും ആവശ്യമായ ദൃശ്യങ്ങൾ കിട്ടാറുമില്ല. കോടതി കേറേണ്ടി വരുമെന്ന് പേടിച്ച് പലരും ദൃശ്യങ്ങൾ കൈമാറാൻ മടികാട്ടുന്നതും പൊലീസിന് പ്രതിസന്ധിയാകുന്നുണ്ട്.