തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.
വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടര്‍ന്നാണ് മന്ത്രിസഭ സബ്‌സിഡി കുറക്കാൻ തീരുമാനിച്ചത്. നവംബറിൽ ഇക്കാര്യം എൽ.ഡി.എഫ് യോഗം പരിഗണിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകിയിരുന്നു.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങൾ. സർക്കാരുo സപ്ലൈകോയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം സര്‍ക്കാർ നടപ്പാക്കുന്നത്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിലെത്തി സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നത്.