കൂറ്റന്‍ മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍; ഇന്ന് കര്‍ഷകരുമായുള്ള പ്രധാന കൂടിക്കാഴ്ച

0
73

നാളെ നടക്കാനിരിക്കുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്'(Delhi Chalo March) നേരിടാന്‍ ഒരു വശത്ത് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കി തിരക്കിലായിരിക്കുമ്പോള്‍ മറുവശത്ത് കര്‍ഷകരും സ്വന്തം മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. ഇതിന് മുന്നോടിയായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക യോഗം വിളിച്ചിട്ടുണ്ട്. ചണ്ഡീഗഡില്‍ കര്‍ഷകരുമായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

ഇന്ന് കര്‍ഷകരുമായുള്ള പ്രധാന കൂടിക്കാഴ്ച

തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 12 ന് കേന്ദ്രം ക്ഷണിച്ചിട്ടുണ്ടെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്ദര്‍ ശനിയാഴ്ച പറഞ്ഞിരുന്നു. പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായ് എന്നീ മൂന്ന് കേന്ദ്രമന്ത്രിമാരാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ചണ്ഡീഗഢിലെത്തുക. ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് സെക്ടര്‍ 26 ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലാണ്  യോഗം.ഫെബ്രുവരി എട്ടിനായിരുന്നു ഈ മൂന്ന് കേന്ദ്രമന്ത്രിമാരുമായുള്ള ആദ്യ കൂടിക്കാഴ്ച.

നിര്‍ദിഷ്ട മാര്‍ച്ച് കണക്കിലെടുത്ത് ചണ്ഡീഗഡ് ഭരണകൂടം നഗരത്തില്‍ 60 ദിവസത്തേക്ക് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാലയ്ക്ക് സമീപമുള്ള ശംഭു അതിര്‍ത്തിയില്‍, അധികാരികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും മണല്‍ചാക്കുകളും മുള്ളുവേലികളും മറ്റും റോഡില്‍ സ്ഥാപിച്ചു.ഘഗ്ഗര്‍ മേല്‍പ്പാലത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ എറിയുന്നത് തടയാന്‍ ഇരുവശത്തും ഇരുമ്പ് ഷീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, ജലപീരങ്കികളും വിന്യസിച്ചിട്ടുണ്ട്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങി ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ബള്‍ക്ക് എസ്എംഎസും ഫെബ്രുവരി 11 മുതല്‍ 13 വരെ ഹരിയാന സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം. പ്രതിഷേധം നടത്തുന്ന കര്‍ഷകരോട് അനുമതിയില്ലാതെ മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here