ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായെത്തിയ സിനിമാ താരം ടൊവിനോ തോമസിന് നന്ദി പറഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഏവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി അണിനിരക്കുകയാണ്. അപ്പോഴും ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കാൻ ഒരു കാരണമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി നന്ദി പറയുന്നത്.ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവിടെ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു.
മാലിന്യ നിർമാർജനം കൂടുതൽ ദുഷ്കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച് മാതൃഭൂമിയോട് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ടൊവിനോ ആയിരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പിൽ എത്തിക്കുമെന്ന് അറിയിച്ചു.വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ വഴി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചത്.
ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.എല്ലാ ക്യാമ്പുകളിലെയും അന്തേവാസികൾക്ക് സ്റ്റീൽ പാത്രങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. മാലിന്യ മുക്തമായ ക്യാമ്പുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഇത്തരം വാർത്തകളും ഇടപെടലുകളുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ 25 ലക്ഷം രൂപ സംഭാവനയും ചെയ്തിരുന്നു.
ദുരിതബാധിതരെ ചേർത്തുപിടിക്കുന്ന വയനാടെ പ്രിയപ്പെട്ട കുടുംബശ്രീ പ്രവർത്തകരെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്ത്, നാടൊന്നാകെ അണിനിരക്കുമ്പോൾ കുടുംബശ്രീയും സുപ്രധാന പങ്കാണ് വഹിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെ ഹെല്‍പ്പ് ഡെസ്‌ക് പ്രവർത്തനം, ക്യാമ്പുകളുടെ ശുചീകരണം, ഭക്ഷണശാലകളിലെ സഹായം, ദുരിതബാധിതരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ കൗണ്‍സിലിംഗ് സേവനങ്ങൾ തുടങ്ങിയവയെല്ലാം കുടുംബശ്രീയുടെ മുൻകൈയിലാണ്.ക്യാമ്പുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 990 കുടുംബശ്രീ ഹരിതകര്‍മ്മസേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ മാറിമാറി ക്യാംപുകളിലെത്തി മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇടപെടും. ഇത് കൂടാതെ ദുരിതബാധിതര്‍ക്കായി വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ആവശ്യവസ്തുക്കളുടെ കളക്ഷന്‍ സെന്‍ററുകളില്‍ തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അയല്‍ക്കൂട്ട അംഗങ്ങള്‍ സജീവമാണ്.