വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ടെറിട്ടോറിയില്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണലുമായ മോഹൻലാല്‍ എത്തി.
ആർമി ക്യാമ്ബില്‍ എത്തിയ ശേഷമാണ് അദ്ദേഹം ദുരിതബാധിതരെ കാണാൻ എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലും എത്തി. സൈനിക അകമ്ബടിയിലായിരുന്നു യാത്ര.
സൈനിക യൂണിഫോമിലാണ് മോഹൻലാല്‍ എത്തിയത്. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹൻലാല്‍ പറഞ്ഞു. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാല്‍ അഭിനന്ദനമറിയിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.മോഹൻലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തില്‍ മുൻനിരയില്‍ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മള്‍ മുമ്ബും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകള്‍.
2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാല്‍ സംഭാവന നല്‍കിയിരുന്നു. ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാല്‍. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്.
സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. ടെറിട്ടോറിയല്‍ ആർമിയും രക്ഷാപ്രവർത്തനത്തില്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ വയനാട്ടിലേക്കുള്ള വരവ്. അതേസമയം മരിച്ചവരുടെ എണ്ണം 360 ആയി. ഇനിയും ഇരുന്നൂറിലേറെ പേരെ കാണാനില്ലെന്നാണ് കരുതപ്പെടുന്നത്.