ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഹോളിവുഡ് താരം മൈക്കൽ ഡഗ്ലസ് ഭാര്യ കാതറിൻ സെറ്റ ജോൺസിനും മകനുമൊപ്പമാണ് എത്തിയത്.
ചലച്ചിത്ര മേളയുടെ പ്രസക്തിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെക്കുറിച്ചും മേളയിൽ പങ്കെടുത്ത അദ്ദേഹം എടുത്തു പറഞ്ഞു. “ 78 വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എന്നതാണ് ഈ ചലച്ചിത്ര മേളയുടെ ഭംഗി. ലോകമെമ്പാടും അറിയപ്പെടുന്ന നിങ്ങളുടെ ഇന്ത്യൻ ചിത്രീകരണത്തിന്റെ ശക്തിയുടെ പ്രതിഫലനമാണിത്. ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് ഞാൻ കരുതുന്നു” എന്നാണ് മൈക്കൽ ഡഗ്ലസ് പറഞ്ഞത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനെയും അദ്ദേഹം അഭിനന്ദിച്ചു. “ഞാൻ സൂചിപ്പിച്ചതുപോലെ, മന്ത്രി അനുരാഗ് ഠാക്കൂറിന്റെയും പ്രധാനമന്ത്രി മോദിയുടെയും കീഴിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളുടെ നിർമ്മാണത്തിനായുള്ള ധനസഹായമായി കൂടുതൽ പണം മുടക്കുന്നത് ഞങ്ങൾ കണ്ടു, അത് വളരെ വിജയകരമായിരുന്നു.” എന്നും മാധ്യമങ്ങളെ കണ്ട അദ്ദേഹം പറഞ്ഞു.
ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ സിനിമകൾ ആളുകളെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ സംസാരിക്കുന്ന എല്ലാ വ്യത്യസ്ത ഭാഷകളിലും ഒരേ ഭാഷയാണ് ഞാൻ അർത്ഥമാക്കുന്നത്, നിങ്ങൾ ലോകത്ത് എവിടെയായിരുന്നാലും പ്രേക്ഷകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും, സിനിമകൾ ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, അത് അതിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമാണെന്ന് ഞാൻ കരുതുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.