ഒടുവിൽ കേരള സർക്കാരും അംഗീകരിച്ചു; മിമിക്രി ഇനി കലാരൂപം.

0
71

നീണ്ട പത്തു വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ മിമിക്രിയെ കലാരൂപമായി അംഗീകരിച്ച് സർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള നിയമാവലിയിലെ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകി. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ ഒപ്പം ഇനി മിമിക്രിയും ഉണ്ടാകും. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവിൽ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു.

അക്കാദമിയുടെ ജനറൽ കൗൺസിലിൽ മിമിക്രി കലാകാരൻ കെ.എസ്. പ്രസാദിനെ ഉൾപ്പെടുത്തി. നിയമാവലിയിൽ ‘വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവ്’ എന്നാണ് മിമിക്രി നിർവചിക്കപ്പെട്ടിരിക്കുന്നത്.

മിമിക്രി കലാകാരന്മാർക്ക് അക്കാദമിയുടെ 33 അംഗ ഭരണസമിതിയിൽ പ്രാതിനിധ്യം, കലാരൂപങ്ങൾക്കുള്ള പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും പരിഗണന എന്നിവയും ഇനിമുതൽ ലഭിക്കും.

സംഗീതം (വായ്‌പ്പാട്ട്‌ ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ), നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകൾ എന്നിവയാണ് അക്കാദമിയുടെ അംഗീകാരം ലഭിച്ച മറ്റു കലാരൂപങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here