ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. രണ്ട് ജയം മാത്രം സ്വന്തമായുള്ള ഡച്ച് ടീം അവസാന സ്ഥാനത്താണുള്ളത്. അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യയും അഭിമാനം കാക്കാൻ നെതർലാൻഡ്‌സും ഇറങ്ങുമ്പോൾ ബെംഗളൂരുവിലെ ആരാധകർക്ക് വിരുന്നാകും എന്നുറപ്പാണ്.വിരാട് കോഹ്ലിയുടെ സ്വന്തം വേദിയാണ് ബെംഗളൂരു. ആർസിബി ക്യാപ്റ്റനായിരുന്ന കോഹ്‌ലി തന്നെയാണ് നാളെ ശ്രദ്ധാകേന്ദ്രം. നിലവിൽ ലോകകപ്പിൽ റൺ വേട്ടയിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി.
ഇതേ മികവ് തുടർന്നാൽ ഒന്നാം സ്ഥാനത്തെത്തിയാലും അത്ഭുതപ്പെടാനില്ല. ബാറ്റിങിൽ രോഹിത് ശർമ്മയും, ശ്രേയസ് അയ്യറും മികച്ച ഫോമിലാണ്. ഗില്ലിന് പ്രതീക്ഷയ്ക്ക് ഒത്തുയരാൻ കഴിഞ്ഞില്ലെങ്കിലും തന്റേതായ ദിവസത്തിൽ വെല്ലുവിളി ഉയർത്താൻ ഗില്ലിനുമാവും. കെഎൽ രാഹുലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ബൗളിംഗിൽ ഇന്ത്യയ്ക്ക് പൂർണ വിശ്വാസമാണുള്ളത്. മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും മികച്ച ഫോമിലാണ്. ലോകകപ്പിൽ നാല് മത്സരങ്ങൾക്ക് ശേഷം കളത്തിലിറങ്ങിയ ഷമി വിക്കറ്റ് വേട്ടയിൽ മുന്നേറുകയാണ്. അതേസമയം, ഏകദിന ലോകകപ്പ് തോൽവിയറിയാതെ നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. അത് യാഥാർഥ്യമായാൽ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി അവർ മാറും. 1975, 1979 വർഷങ്ങളിൽ വെസ്‌റ്റ് ഇൻഡീസും 2003, 2007 വർഷങ്ങളിൽ ഓസ്‌ട്രേലിയയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.