World Cup 2023: ടോസ് ലങ്കയ്ക്ക്, ഇന്ത്യക്കു ആദ്യം ബാറ്റിങ്;

0
83

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ വിജയത്തോടെ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നിറങ്ങുന്നു. മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്കു രണ്ടു മണി മുതലാണ് ഏഷ്യന്‍ ടീമുകളുടെ പോരാട്ടം.ആറു മല്‍സങ്ങളില്‍ നിന്നും 12 പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന കരുത്തരുടെ പോരില്‍ ന്യൂസിലാന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്തതോടെ സൗത്താഫ്രിക്ക ഇന്ത്യയെ പിന്തള്ളി തലപ്പത്തെത്തുകയായിരുന്നു. ഇരുടീമുകള്‍ക്കും 12 പോയിന്റ് വീതമാണുള്ളത്.

എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്ക ഇന്ത്യയെ പിന്നിലാക്കുകയായിരുന്നു.ലങ്കയെ ഇന്നു പരാജയപ്പെടുത്താനായാല്‍ 14 പോയിന്റുമായി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുന്നതിനൊപ്പം രണ്ടു കളികള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു സെമി ടിക്കറ്റും ഉറപ്പിക്കാം. എന്നാല്‍ കുശാല്‍ മെന്‍ഡിസ് നയിക്കുന്ന ലങ്കയ്ക്കു ഇതു ജീവന്‍മരണ പോരാട്ടമാണ്. നാലു പോയിന്റ് മാത്രമുള്ള ലങ്ക പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച നാലിലും തോറ്റു.നേരിയ സെമി ഫൈനല്‍ പ്രതീക്ഷയെങ്കിലും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കെതിരായ ഇന്നത്തെ കളിയടക്കം ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ലങ്കയ്ക്കു ജയിച്ചേ തീരൂ. അതോടൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി അനുകൂലമായാല്‍ മാത്രമേ ലങ്കയ്ക്കു സെമിയിലെത്താനാവുകയുള്ളൂ. ഇന്ത്യയും ശ്രീലങ്കയും അവസാനമായി മുഖാമുഖം വന്നത് അടുത്തിടെ ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ആയിരുന്നു. അന്നു മുഹമ്മദ് സിറാജിന്റെ മാജിക്കല്‍ ബൗളിങിന്റ മികവില്‍ ലങ്കയെ 10 വിക്കറ്റിനു ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ശ്രീലങ്ക- പതും നിസ്സങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ധനഞ്ജയ ഡിസില്‍വ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here