അരിക്കൊമ്പനുവേണ്ടി പ്രത്യേക പൂജകളും വഴിപാടും നടത്തി ആരാധകര്‍. വിനായക ചതുര്‍ഥി ദിനത്തിൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു അരിക്കൊമ്പനു വേണ്ടിയുള്ള പ്രത്യേക പൂജകൾ. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. അതേസമയം അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പൻ ജീവിച്ചിരിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നും വാവ സുരേഷ് ആവശ്യപ്പെട്ടു
അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘‘അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ടപ്രാർഥനയും നാളികേരം ഉടയ്ക്കലും’’ എന്നെഴുതിയ ഫ്ലെക്സുമായാണ് ആരാധകർ ക്ഷേത്ര സന്നിധിയിലെത്തിയത്. എന്നാൽ അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്നു പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർഥമല്ല. ഇതിന്റെ വിശദാംശങ്ങൾ ലഭിക്കണമെന്നും അരിക്കൊമ്പൻ ആരാധകർ പറഞ്ഞു. അരിക്കൊമ്പൻ കോതയാറില്‍ സുഖമായി കഴിയുകയാണെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.