കോട്ടയം: ക്ഷേത്രത്തിലെ ശാന്തിയായുള്ള ജോലിക്കൊപ്പം ഹൃദയത്തോട് ചേര്‍ത്ത് ബൈക്ക് റേസിംഗിനിനോടുളള ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ഒരു ക്ഷേത്ര പൂജാരിയെ കാണാണമെങ്കിൽ കോട്ടയത്ത് എത്തിയാല്‍ മതി. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗ്രാമത്തിലെ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പൂജാരിയായ ഉണ്ണികൃഷ്ണന്‍ വിഎല്‍ ആണ് ഈ വ്യത്യസ്ത ജീവിതത്തിനുടമ.
രാവിലെ അഞ്ചരയ്ക്ക് ക്ഷേത്രത്തിലെത്തി പൂജാദികര്‍മ്മകള്‍ ചെയ്താണ് ഉണ്ണികൃഷ്ണന്റെ ഒരു ദിവസം ആരംഭിക്കുന്നത്. രാവിലെ 9.30 വരെ ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ ജോലി ചെയ്യും. ക്ഷേത്ര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയായാല്‍ പിന്നെ ഉണ്ണികൃഷ്ണനെ കാണുന്നത് മറ്റൊരു രൂപത്തിലാണ്. ക്ഷേത്രത്തിന്റെ ഒരുഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന തന്റെ ബാഗില്‍ നിന്നും വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തുന്ന ഇദ്ദേഹത്തെ ആളുകള്‍ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
” ബാഗില്‍ നിന്ന് ഗ്ലൗസും ഹെല്‍മറ്റും ബൂട്ടും ധരിച്ച് എന്റെ എക്‌സ് പള്‍സ് 200ല്‍ യാത്ര ആരംഭിക്കും. ആദ്യമൊക്കെ എല്ലാവരും അദ്ഭുതത്തോടെയാണ് എന്നെ നോക്കിയിരുന്നത്. ഇപ്പോള്‍ അവര്‍ക്ക് ശീലമായി,” എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.
‘കോട്ടയത്തെ വൈക്കത്താണ് ഉണ്ണികൃഷ്ണൻരെ വീട്. 2007ല്‍ ലൈസന്‍സ് എടുത്തത് മുതല്‍ ബൈക്കുകളോടുള്ള അടങ്ങാത്ത ഇഷ്ടം ഉണ്ണികൃഷ്ണന്‍ പ്രകടമാക്കിത്തുടങ്ങി. പിന്നീട് ഒരു പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍ ആയി പരിശീലനം നേടിയ ഇദ്ദേഹം കൊച്ചിയിലെ ഒരു റേസിംഗ് ക്ലബ്ബിലും പ്രവര്‍ത്തിച്ചിരുന്നു. 2011 വരെ ഈ മേഖലയില്‍ അദ്ദേഹം പരിശീലനം നേടി.
കംപ്യൂട്ടര്‍ സയന്‍സ് ബിരുദദാരിയായ ഉണ്ണികൃഷ്ണന് കൊച്ചിയിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലിയും ലഭിച്ചു. എന്നാല്‍ ജോലിയിലെ തിരക്കുകള്‍ വര്‍ധിച്ചതോടെ ബൈക്കുകളോടുള്ള പ്രണയം തല്‍ക്കാലം മാറ്റിവെയ്‌ക്കേണ്ടി വന്നു.2010 മുതല്‍ 2013 വരെ രാപ്പകല്‍ ഇല്ലാതെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ജോലി രാജി വെച്ചു. ശേഷം എന്റെ സുഹൃത്ത് അംജിത്തിനോടൊപ്പം ബൈക്കില്‍ ഒരു യാത്ര പോയി. ഇന്ത്യ മുഴുവന്‍ കറങ്ങിയശേഷം നേപ്പാളിലേക്കും എത്തി,” ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
2019ലാണ് ഉണ്ണികൃഷ്ണന്റെ പിതാവ് നാരായണന്‍ നമ്പൂതിരി അന്തരിച്ചത്. ക്ഷേത്രപൂജാരിയായിരുന്നു അദ്ദേഹം. അതോടെ ക്ഷേത്ര കാര്യങ്ങള്‍ നോക്കേണ്ട ചുമതല ഉണ്ണികൃഷ്ണന്‍ ഏറ്റെടുത്തു. വീടിനടുത്തുള്ള ക്ഷേത്രങ്ങളില്‍ മുമ്പും ഉണ്ണികൃഷ്ണന്‍ മേല്‍ശാന്തിയായി ജോലി ചെയ്തിട്ടുണ്ട്.
2021 ഡിസംബറോടെ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പൂജാരി സ്ഥാനം ഉണ്ണികൃഷ്ണന്‍ ഏറ്റെടുക്കുകയായിരുന്നു. ക്ഷേത്ര ചുമതലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബൈക്കുകളോടുള്ള പ്രണയം ഉപേക്ഷിക്കണമെന്നും കുടുംബം ഉണ്ണികൃഷ്ണനോട് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഇഷ്ടം ഉപേക്ഷിക്കാന്‍ ഉണ്ണികൃഷ്ണന്‍ തയ്യാറല്ലായിരുന്നു.
ഈ വര്‍ഷമാദ്യം മോട്ടോര്‍ ബൈക്ക് റേസിംഗിനുള്ള ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബ് ഓഫ് ഇന്ത്യ ലൈസന്‍സ് നേടിയ ഉണ്ണികൃഷ്ണന്‍ കോയമ്പത്തൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. പ്രൊഫഷണല്‍ രംഗത്തെ ഉണ്ണികൃഷ്ണന്റെ ആദ്യ റേസ് ആയിരുന്നു ഇത്.
നവംബറില്‍ ബംഗളുരുവില്‍ വെച്ച് നടക്കുന്ന റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉണ്ണികൃഷ്ണനിപ്പോള്‍. നിരവധി സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഉണ്ണികൃഷ്ണന്‍ മുന്നോട്ട് വന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള മിതമായ വരുമാനവും ഭക്തരില്‍ നിന്ന് ലഭിക്കുന്ന വഴിപാട് പണവും മാത്രമാണ് ഇദ്ദേഹത്തിന്റെ ആകെയുള്ള വരുമാനം. എന്നിരുന്നിലും തന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ഇദ്ദേഹമിപ്പോള്‍.