സ്വര്‍ണക്കടത്ത് വിവരം നൽകുന്നവര്‍ക്ക് പാരിതോഷികം; ഉത്തരവ് ഉടൻ നടപ്പിലാക്കും

0
64

സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനം. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനിറക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നികുതിവെട്ടിപ്പ് തടയാന്‍ സ്വര്‍ണത്തിനും ഇ–വേ ബില്‍ ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനെ ജോയിന്റ് കമ്മീഷണര്‍ പദവിയില്‍ നിയമിക്കും. സ്വർണ്ണക്കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുള്ള ഉത്തരവ് ഉടനിറങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

സ്വർണ്ണ കടകളില്‍ കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ വര്‍ഷം ഒരേസമയം 64 ജ്വല്ലറികളില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജിഎസ്ടി നിയമത്തിലെ 129ആം വകുപ്പ് പ്രകാരം സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പ് കണ്ടുപിടിച്ചാല്‍ നികുതിയും തുല്യതുക പിഴയും അടച്ചാല്‍ സ്വര്‍ണം വിട്ടു കൊടുക്കണം. 130ആം വകുപ്പനുസരിച്ച് നോട്ടീസ് നല്‍കിയാല്‍ സ്വര്‍ണം കണ്ടുകെട്ടാനാകും. എന്നാല്‍ 129 പ്രകാരം നോട്ടീസ് നല്‍കിയതിനുശേഷമേ 130 പ്രകാരം നോട്ടീസ് നല്‍കാവൂ എന്ന് ഹൈക്കോടതിവിധിയുള്ളതാണ് തടസമെന്ന് തോമസ് ഐസക് പറഞ്ഞു. ഇതില്‍ വ്യക്തതയ്ക്കായി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here