ന്യൂഡൽഹി: റഫാലിൽ ഇന്ന് മുതൽ ആയുധങ്ങൾ ഘടിപ്പിച്ചു തുടങ്ങും. അംബാല വ്യോമതാവളത്തിൽ വച്ചാണ് ആയുധങ്ങൾ ഘടിപ്പിക്കുന്നത്. വ്യോമസേനയുടെ എഞ്ചിനീയറിംഗ് സംഘം റഫാലിലെ ആയുധം ഘടിപ്പിക്കുന്ന പ്രവൃത്തികൾക്ക് നേത്യത്വം നൽകും. ഇന്ത്യയിലെത്തിയ റഫാലുകൾ ആഗസ്റ്റ് രണ്ടാം വാരം ഗോൾഡൻ സ്‌ക്വാഡ്രന്റെ ഭാഗമാകും. റഫാലിന്റെ വിന്യാസം കിഴക്കൻ ലഡാക്കിൽ തന്നെയായിരിക്കും.
ഇന്നലെയാണ് അഞ്ച് റഫാൽ പോർവിമാനം ഫ്രാൻസിൽ നിന്ന് പറന്നെത്തിയത്. അംബാല വ്യോമതാവളത്തിൽ വാട്ടർ സല്യൂട്ട് നൽകി രാജ്യം പോർവിമാനങ്ങളെ വരവേറ്റു. 17ാം സ്‌ക്വാഡ്രൺ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴ് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്. മലയാളിയായ വിംഗ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ടായിരുന്നു.