മക്ക: അറഫാ സംഗമം ഇന്ന്. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് ഹാജിമാർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന് മിനായിൽ നിന്ന് തീർഥാടകർ ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അതേസമയം, കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ നടന്നു.
ഇന്നലെ രാത്രി മിനായിൽ താമസിച്ച തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എല്ലാ കർമങ്ങളും നടക്കുക. വൈകുന്നേരം വരെ പ്രാർത്ഥനകളും മറ്റ് ആരാധനാ കർമങ്ങളുമായി അറഫയിൽ കഴിയുന്ന തീർഥാടകർ സൂര്യൻ അസ്തമിക്കുന്നതോടെ തുടർ കർമങ്ങൾക്കായി മുസ്ടലീഫയിലേക്ക് നീങ്ങും.