തീന്‍മൂര്‍ത്തി ഭവനില്‍ നിന്ന് നെഹ്റുവിനെ വെട്ടി; ഇനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം.

0
72
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്‍റെ “തലവര’ മാറ്റി കേന്ദ്ര സര്‍ക്കാര്‍.
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറി(എന്‍എംഎംഎല്‍) എന്ന പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി പരിഷ്കരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം എത്തിയത്.

സൊസൈറ്റിയുടെ ഉപാധ്യക്ഷനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ സാന്നിധ്യത്തിലാണ് പേരുമാറ്റ തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതിയുടെ ചെയര്‍മാൻ.

പ്രധാനമന്ത്രി എന്നാല്‍ അതിപ്രധാനമായ ഒരു പദവി ആണെന്നും മഴവില്ലിലെ എല്ലാ നിറങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കുന്ന പോലെ രാജ്യത്തെ 13 പ്രധാനമന്ത്രിമാരുടെയും ഭരണകാലത്തിന്‍റെ അടയാളങ്ങള്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുമെന്നും യോഗം അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് കമാൻഡര്‍ ഇൻ ചീഫിന്‍റെ വസതിയായിരുന്ന തീൻമൂര്‍ത്തി ഭവനിലാണ് 1947-ല്‍ അധികാരമേറ്റെടുക്കുന്നത് മുതല്‍ 1964-ല്‍ മരണപ്പെടുന്നത് വരെ നെഹ്റു വസിച്ചിരുന്നത്. തുടര്‍ന്ന് 1964 നവംബറില്‍ തീൻമൂര്‍ത്തി ഭവനിനെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

2016-ല്‍ പ്രധാനമന്ത്രി മോദിയാണ് തീൻമൂര്‍ത്തി ഭവനിനെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മ്യൂസിയമാക്കി മാറ്റിയത്. ഈ നടപടിക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here