ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയിൽ വ്യോമസേന മേധാവി റഫാൽ യുദ്ധവിമാങ്ങൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചശേഷമാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടിരുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഊർജ്ജം പകരാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്‍റെ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല സൈനിക വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ റാഫേൽ പറന്നിറങ്ങും.
7000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെത്തുന്ന റാഫേൽ ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദ്ദം കുറക്കാനുമായി യുഎഇയിലെ അൽ ദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചിരുന്നു. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം എത്തിക്കുന്നത്. വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.