സുശാന്തിന്റെ ഓർമ്മകൾക്ക് മൂന്ന് വർഷം

0
130

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‍പുത്തിന്റെ ഓർമ്മകൾക്ക് മൂന്ന് വർഷം. 2020 ജൂൺ 14 നാണ്  ആരാധകരെയും സിനിമാ ലോകത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിടപറഞ്ഞത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു.

മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു.  മുപ്പത്തിനാലാമത്തെ വയസ്സിൽ സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ അത് ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. സുശാന്തിന്റെ മരണം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒന്നാണ്. ഇന്നും ദുരൂഹതകൾക്ക് അന്ത്യമില്ലാതെ തുടരുകയാണ്.

ബോളിവുഡിലെ മയക്കുമരുന്ന് കേസുകളും സ്വജനപക്ഷപാതവും അടക്കമുള്ളവ ഏറെ ചർച്ചചെയ്യപ്പെട്ടു. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നിഗമനം..

1986-ൽ പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് സുശാന്ത് ജനിച്ചത്. മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജനായിരുന്നു സുശാന്ത്. പഠിത്തത്തിലും സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. പഠിക്കാൻ മിടുക്കനായ സുശാന്ത്, ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡിൽ വിന്നറായി. ഐഎസ്എം ധൻബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എൻട്രൻസുകളിലും പാസ്സായി. ദില്ലിയിൽ നിന്ന് പോകാൻ താല്‍പര്യം ഇല്ലാത്തതുകൊണ്ട് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്‌സിന് ചേർന്ന് പഠനം തുടങ്ങി.

സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ 2008ൽ എന്ന സീരിയലിലൂടെ ആയിരുന്നു സുശാന്തിന്റെ മിനിസ്‍ക്രീനിലെ അരങ്ങേറ്റം. സുശാന്ത് അഭിനയിച്ച നാടകം കണ്ട ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ കാസ്റ്റിംഗ് മെമ്പറാണ് താരത്തെ ഓഡിഷന് വിളിക്കുന്നത്. പരമ്പരയുടെ തുടക്കത്തിൽ തന്നെ സുശാന്തിന്റെ കഥാപാത്രം മരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായി സുശാന്ത് മാറി.

തുടർന്നുള്ള എപ്പിസോഡുകളിൽ ആത്മാവിന്റെ രൂപത്തിൽ സുശാന്ത് എത്തി. ജൂൺ 2009 ൽ  ‘പവിത്ര രിഷ്‍താ’ എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്. ചേതൻ ഭഗത്തിന്റെ പുസ്തകത്തെ ആധാരമാക്കിയൊരുക്കിയ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും സുശാന്ത് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here