മേയറുടെ വിവാദ നിയമനക്കത്തിലും ഒളിച്ചുകളി.

0
67

തിരുവനന്തപുരം : ആൾമാറാട്ടക്കേസിന് മുമ്പ് വലിയ ചർച്ചയായ തിരുവനന്തപുരം മേയറുടെ നിയമനക്കത്ത് വിവാദത്തിലെ സിപിഎം-പൊലീസ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനെ മാറ്റിയതിൽ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയായിരുന്നു സിപിഎം.

കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവിനെ പിൻവാതിലിലൂടെ കൗൺസിലറാക്കിയ അസാധാരണ സംഭവമാണ് കാട്ടാക്കടയിൽ നടന്നത്. കഴിഞ്ഞ നവംബറിൽ സംസ്ഥാനത്ത് ചർച്ചയായ മറ്റൊരു അസാധാരണ സംഭവമായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻറെ വിവാദ കത്ത്. നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാർട്ടിയുടെ പട്ടിക നൽകാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. മേയറുടെ കത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഡിആർ അനിലിന്റെ കത്തും പുറത്തുവന്നു. കത്ത് വ്യാജമാണെന്ന നിലപാടെടുത്തായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും ആരോപണങ്ങളെ നേരിട്ടത്.

വിവാദം ശക്തമായിരിക്കെ പാർട്ടി അന്വേഷണം തീരുമാനിച്ചു. പക്ഷെ ആര് അന്വേഷിക്കുമെന്ന് മാത്രം പുറത്ത് പറഞ്ഞില്ല. ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും തുടങ്ങി. ഇതിനിടെ യഥാർത്ഥ കത്ത് നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരം. കമ്പ്യൂട്ടറിന്റെയും ഫോണുകളുടെയും ഫൊറൻസിക് പരിശോധന റിപ്പോർട്ട് വന്നിട്ടില്ലെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും എങ്ങുമെത്താതെ ഇഴയയുന്നു. നിയമനം നടക്കാത്തതിനാൽ അഴിമതി അന്വേഷണമില്ലെന്ന നിലപാടെടുത്ത് വിജിലൻസ് എല്ലാം കെട്ടിപ്പൂട്ടി. സിപിഎം ആകട്ടെ കത്ത് പുറത്തായതിൽ സംശയിച്ച് ഡിആർ അനിലിനെ സ്റ്റാൻിഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി. പീന്നീട് ഒന്നുമുണ്ടായില്ല.

സിപിഎം നടപടിക്ക് പിന്നാലെ പ്രതിപക്ഷ സമരങ്ങളും കെട്ടടങ്ങി. ആൾമാറാട്ടക്കേസിൽ ഇപ്പോൾ സമാന രീതിയിൽ പൊലീസ് അന്വേഷണവും സമാന്തരമായി പാർട്ടി അന്വേഷണവും നടക്കുന്നു. ഒരു എസ്എഫ്ഐ നേതാവും പ്രിൻസിപ്പലും മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ല ഉണ്ടായത്. പക്ഷെ എംഎൽഎമാരടക്കം സംശയത്തിലായ സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം പോകാതെ എല്ലാം അവസാനിപ്പിക്കുമെന്ന സൂചനകൾ ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here